സഫിയ ബീവിയുടെ മകന് ഇനി സൗജന്യ ഭക്ഷണവും മരുന്നും ലഭിക്കും; മന്ത്രി വീണാ ജോർജ് ഇടപെട്ടു

17

തിരുവനന്തപുരം : ചിറയിൻകീഴ് പെരിങ്കുഴി സ്വദേശി സഫിയ ബീവിയുടെ മകന് റേഷൻ കാർഡില്ലാത്തതിന്റെ പേരിൽ സൗജന്യ ചികിത്സ മുടങ്ങില്ല. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നേരിട്ടിടപെട്ടു. സ്ട്രോക്ക് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എസ്.ബി. ഐ.സി.യുവിൽ ചികിത്സയിലുള്ള മകൻ നവാസിന് (47) സൗജന്യ ചികിത്സ നൽകാൻ മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി.

കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ പരിശീലന പരിപാടിയിൽ അഭിസംബോധന ചെയ്യാനാണ് മന്ത്രി മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ എത്തിയത്. പരിപാടി കഴിഞ്ഞ് പോകാനായി വന്നപ്പോഴാണ് ഒന്നാം നിലയിലെ എംഐസിയുവിന്റെ മുമ്പിൽ രോഗികളെ കണ്ടത്. അവരുമായി സംസാരിക്കുമ്പോൾ മറ്റ് കൂട്ടിരിപ്പുകാരാണ് സഫിയ ബീവിയ്ക്ക് റേഷൻകാർഡ് പോലുമില്ലാതെ മരുന്നിനും ഭക്ഷണത്തിനുമായി ബുദ്ധിമുട്ടുന്ന കാര്യം പറഞ്ഞത്. ഉടൻ തന്നെ മന്ത്രി അവരുമായും കൂടെയുള്ള കൊച്ചുമകനുമായും സംസാരിച്ച് ആശ്വസിപ്പിച്ചു. ഇവർക്ക് സൗജന്യമായി ഭക്ഷണവും മരുന്നും നൽകാൻ തീരുമാനിച്ചു.

ഇതേ സ്ഥലത്ത് തന്നെ കുറച്ച് രോഗികളുടെ കൂട്ടിരിപ്പുകാർ നിലത്തിരിക്കുന്നതായി മന്ത്രി കണ്ടു. മതിയായ കസേരകളൊരുക്കാൻ മന്ത്രി സൂപ്രണ്ടിന് നിർദേശം നൽകി. നിലവിൽ നാല് സീറ്റുകൾ വീതമുള്ള നാല് എയർപോർട്ട് ചെയറുകളാണ് ഉള്ളത്. അതുപോലെ നാലെണ്ണം കൂടി ഉടൻ അവിടെയിടാൻ തീരുമാനിച്ചിട്ടുണ്ട്.

NO COMMENTS