ഇന്നലെ അതിര്‍ത്തി ലംഘിച്ചതിന് പാകിസ്ഥാന്‍ സേന പിടികൂടിയ ഇന്ത്യന്‍ സൈനികനെ വിട്ടുകിട്ടാല്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു.പാക് മണ്ണില്‍ ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പങ്കെടുത്ത സൈനികനെയല്ല പാകിസ്ഥാന്‍ പിടികൂടിയതെന്നും അബദ്ധത്തില്‍ അതിര്‍ത്തി കടന്ന രാഷ്ട്രീയ റൈഫിള്‍സ് അംഗമാണ് പാകിസ്ഥാന്റെ പിടിയിലായതെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ഒരു ഇന്ത്യന്‍ സൈനികനെ പാക് പട്ടാളം പിടികൂടിയതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിര്‍ത്തി തടന്നുള്ള ഇന്ത്യയുടെ ഓപറേഷനില്‍ ഇയാള്‍ പങ്കെടുത്തെന്നും പാക് മാധ്യമങ്ങള്‍ അവകാശപ്പെട്ടിരുന്നു.
പാക് അധിനിവേശ കശ്‍മീരില്‍ മിന്നലാക്രമണം നടത്തിയതിന് ശേഷം ജമ്മുകശ്‍മീര്‍ പഞ്ചാബ് അതിര്‍ത്തികളില്‍ അതീവ ജാഗ്രത തുടരുകയാണ്. ജമ്മു കശ്‍മീരിലെ അഖ്നൂര്‍ മേഖലയില്‍ പാക് സേന ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെച്ചു. ഇന്ത്യ, പാക് അധീന കശ്‍മീരില്‍ കയറിയെന്നും ഏത് തിരിച്ചടിക്കും തയ്യാറാണെന്നും വാര്‍ത്താവിതരണമന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. പരാതിയുമായി പാകിസ്ഥാന്‍ ഐക്യരാഷ്‌ട്രസഭയെ സമീപിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പാകിസ്ഥാനിലും മന്ത്രിസഭാ യോഗം ചേരുകയാണ്. അതിനിടെ പഞ്ചാബ്, കശ്മീര്‍ അതിര്‍ത്തികളില്‍ നിന്ന് 50,000 പേരെ ഇന്ത്യ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ആക്രമണം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകള്‍ക്കൊന്നും പാകിസ്ഥാന്‍ തയ്യാറായിട്ടുമില്ല. ഇന്ത്യന്‍ സേന തങ്ങളുടെ അതിര്‍ത്തി കടന്നിട്ടില്ലെന്ന വാദത്തില്‍ തന്നെയാണ് പാകിസ്ഥാന്‍ ഉറച്ചുനില്‍ക്കുന്നത്.