കേരളം ഇന്ന് നേരിടുന്നത് ഇരു മുന്നണികളും തീവ്രവാദത്തെ പിന്തുണച്ചതിന്‍റെ ഫലം : ഒ.രാജഗോപാല്‍

177

തിരുവനന്തപുരം• വിഘടനവാദികളെ പിന്തുണച്ചും അവര്‍ക്കു രഹസ്യ താവളങ്ങള്‍ ഒരുക്കിയും ഇരു മുന്നണികളും തീവ്രവാദത്തെ പിന്തുണച്ചതിന്‍റെ ഫലമാണു കേരളം ഇന്ന് നേരിടുന്ന ഭീഷണിയെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. രാജ്യത്ത് എവിടെ തീവ്രവാദികള്‍ പിടിയിലായാലും അവര്‍ക്കു കേരളവുമായി ബന്ധമുണ്ടെന്ന അവസ്ഥയാണ്. അധികാരത്തിനു വേണ്ടി തീവ്രവാദികളെ തുറന്നെതിര്‍ക്കാന്‍ പോലും മാറിമാറി വന്ന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തീവ്രവാദികള്‍ താവളം ഒരുക്കുമ്ബോഴും മൗനം പാലിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ സെക്രട്ടറിയേറ്റ് നടയില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭീകരതയ്ക്കെതിരെ നടപടിയെടുത്ത കേന്ദ്രസര്‍ക്കാരിനെ പാക്ക് ഏജന്‍റുമാരല്ലാത്ത എല്ലാവരും പ്രശംസിച്ചു.
ഭീകര്‍ക്കെതിരായ നടപടി ഒരു പ്രത്യേക മതത്തിനെതിരായി ചിത്രീകരിക്കാനുള്ള പ്രവണതയാണ് ഇടതുപക്ഷം കാണിക്കുന്നത്. കേരളം കശ്മീരാക്കുമെന്ന പ്രഖ്യാപനം രണ്ടു ദശാബ്ദത്തിനു മുന്‍പുതന്നെ ഇവിടെ ഉയര്‍ന്നതാണ്. സിനിമ ഇസ്ലാമിനെതിരാണെന്നു പറഞ്ഞു മലപ്പുറം ജില്ലയില്‍ 14 തിയറ്ററുകള്‍ കത്തിച്ച സംഭവമുണ്ടായിട്ടുണ്ട്.
ഇത്തരം വിഷയങ്ങളില്‍ ബിജെപി സ്വീകരിക്കുന്ന നിലപാട് ഏതെങ്കിലും മതത്തിനോ പാര്‍ട്ടിക്കോ എതിരല്ല. രാജ്യപുരോഗതിയെ എതിര്‍ക്കുന്ന നിലപാടാണു സിപിഎം എക്കാലവും സ്വീകരിച്ചിട്ടുള്ളത്. അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണു കഴിഞ്ഞ ഹര്‍ത്താല്‍ ദിനം ഐഎസ്‌ആര്‍ഒയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനുള്ള ശ്രമം സിപിഎം നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും രാജഗോപാല്‍ പറഞ്ഞു. ഇതിനു കൂട്ടുനില്‍ക്കുന്ന പിണറായി വിജയന്‍ ആര്‍ക്കു വേണ്ടിയാണു ഭരിക്കുന്നതെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി, സംസ്ഥാന വക്താവ് എം.എസ്.കുമാര്‍, ദേശീയ കൗണ്‍സില്‍ അംഗം കരമന ജയന്‍, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. സുരേഷ്, വിവിധ മോര്‍ച്ചാ നേതാക്കള്‍ എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി. ബിജെപി സംസ്ഥാന നേതാക്കളെ കൂടാതെ എന്‍ഡിഎ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY