സംസ്ഥാന സർക്കാരോ ഏതെങ്കിലും വകുപ്പുകളോ ബോധപൂർവമായ പരിശോധന കിറ്റക്‌സിൽ നടത്തിയിട്ടില്ല: മന്ത്രി പി. രാജീവ്

7

സംസ്ഥാന സർക്കാരോ ഏതെങ്കിലും വകുപ്പുകളോ മുൻകൈ എടുത്തോ ബോധപൂർവമോ ഒരു പരിശോധനയും കിറ്റക്‌സിൽ നടത്തിയിട്ടില്ലെന്ന് വ്യവസായ മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദേശീയ മനുഷ്യാവകാശ കമ്മീഷന് പാർലമെന്റംഗമായ ബെന്നി ബഹനാൻ നൽകിയ പരാതി, പി. ടി. തോമസ് എം.എൽ.എ. ഉന്നയിച്ച ആരോപണം, വനിതാ ജീവനക്കാരിയുടെ പേരിൽ പ്രചരിച്ച വാട്ട്‌സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഉൾപ്പെടെ നൽകിയ നിർദ്ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളാണ് നടന്നത്. ഈ പരിശോധനകളിൽ ഏതെങ്കിലും പരാതിയുള്ളതായി കിറ്റക്‌സ് മാനേജ്‌മെന്റ് വ്യവസായ വകുപ്പ് ഉൾപ്പെടെ ഒരു വകുപ്പിനേയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പരിശോധനാ വേളയിൽ സ്ഥാപന ഉടമയോ പ്രതിനിധികളോ തടസ്സമൊന്നും ഉന്നയിച്ചിട്ടില്ലെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ ജില്ലാ ലേബർ ഓഫീസർ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിനും സർക്കാരിനും എതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് കിറ്റക്‌സ് ഉന്നയിച്ചത്. അവ പൂർണ്ണമായും വസ്തുതാ വിരുദ്ധമാണ്. ദേശീയതലത്തിൽ തന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. നീതി ആയോഗ് ഈ മാസം പ്രസിദ്ധപ്പെടുത്തിയ ഏറ്റവും പുതിയ സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്. നീതി ആയോഗിന്റെ തന്നെ മറ്റൊരു സൂചികയായ ഇന്ത്യ ഇന്നവേഷൻ സൂചികയിൽ മികച്ച ബിസിനസ് സാഹചര്യം ഉള്ള സംസ്ഥാനമെന്ന വിഭാഗത്തിൽ കേരളം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും മുൻകൈയിലുമാണ് വ്യവസായ നിക്ഷേപം ഉൾപ്പെടെയുള്ള മേഖലയിൽ വലിയ കുതിച്ചുചാട്ടം സൃഷ്ടിച്ചത്. യു.പി പോലുള്ള സംസ്ഥാനങ്ങളെ കേരളം മാതൃകയാക്കണമെന്ന വാദം അപഹാസ്യമാണ്.

കിറ്റക്‌സിൽ നടന്ന പരിശോധനകളുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിന് ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതികൾ ഉന്നയിക്കുന്നതിനുള്ള ടോൾ ഫ്രീ സൗകര്യം മുതൽ വ്യവസായ മന്ത്രിയേയോ മുഖ്യമന്ത്രിയേയോ നേരിൽ സമീപിക്കാ നുള്ള സാഹചര്യം വരെ ഉണ്ടായിട്ടും അത് ഉപയോഗിച്ചില്ല. പകരം സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉന്നയിക്കുകയാണ് ചെയ്തത്. അത് ശ്രദ്ധയിൽപ്പെട്ട ഉടൻ ജൂൺ 28 ന് കിറ്റക്‌സ് എം. ഡി. സാബു ജേക്കബ്ബിനെ വിളിച്ചു. അദ്ദേഹത്തെ ലഭിക്കാതെ വന്നപ്പോൾ സഹോദരൻ ബോബി ജേക്കബ്ബിനെ വിളിക്കുകയും പ്രശ്‌നം തിരക്കുകയും ചെയ്തു.

എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരും സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ അന്വേഷിക്കാമെന്ന് ഉറപ്പ് നല്കി. ജൂൺ 29 ന് നിക്ഷേപ പദ്ധതിയിൽ നിന്ന് പിൻമാറുന്നു എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോഴും സാബു ജേക്കബ്ബിനെ ബന്ധപ്പെടാൻ ശ്രമിച്ചു. കേരളം വ്യവസായത്തിന് പറ്റുന്ന നാടല്ല എന്ന് വരുത്തി തീർക്കാനാണ് സാബു ജേക്കബ് ശ്രമിച്ചത്. ഇതിനു പിന്നിലുള്ള താത്പര്യം വ്യക്തമാക്കേണ്ടതും അദ്ദേഹമാണെന്ന് മന്ത്രി പറഞ്ഞു. കിറ്റക്‌സ് അനുവർത്തിച്ച രീതിയോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അതിന്റെ അടിസ്ഥാനത്തിലുള്ള ഒരു സമീപനവും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല. എല്ലാ സംരംഭകരേയും ചേർത്ത് നിർത്തി സർക്കാർ മുന്നോട്ട് പോകും.

3500 കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച് താത്പര്യപത്രം മാത്രമാണ് കിറ്റക്‌സ് നല്കിയിട്ടുള്ളത്. ധാരണാ പത്രം ഒപ്പു വച്ചിട്ടില്ല. ഇതിന്റെ തുടർച്ചയിൽ പിന്നീട് നടപടി ഒന്നും സ്വീകരിച്ചില്ല. അസന്റിൽ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടന്നിട്ടില്ല എന്ന സാബു ജേക്കബ്ബിന്റെ ആരോപണവും വസ്തുതാപരമല്ല. 540.16 കോടി രൂപയുടെ 19 പദ്ധതികൾ ഇതിനകം യാഥാർത്ഥ്യമായി. 7223 കോടി രൂപയുടെ 60 പദ്ധതികൾ പുരോഗമിക്കുകയാണ്. കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്ന് 41 പദ്ധതികൾ നിർത്തിവെച്ചിരിക്കുകയാണ്.

28 പദ്ധതികൾ പരിശോധനകളുടെ അടിസ്ഥാനത്തിൽ ഒഴിവാക്കപ്പെട്ടു. അസന്റിൽ ഒപ്പു വെച്ച 148 ൽ 19 പദ്ധതികളും (12.83%) പ്രവർത്തനം ആരംഭിച്ചു. 52 ശതമാനം പദ്ധതികൾ നിർമ്മാണ ഘട്ടത്തിലാണ്. 27.7 ശതമാനം പദ്ധതികൾ നിർത്തിവച്ചിരിക്കുന്നു. 18.9 ശതമാനം ഒഴിവാക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ സർക്കാർ തുടക്കം കുറിച്ച ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നടപടികളുടേയും കേരളാ ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഫെസിലിറ്റേഷൻ ആക്റ്റിന്റേയും തുടർച്ചയായി നിയമാനുസൃത പരാതി പരിഹാര സംവിധാനത്തിന് രൂപം നല്കാൻ ആദ്യ മന്ത്രിസഭാ യോഗം തന്നെ തീരുമാനമെടുത്തു. ഇതിനുള്ള കരട് ബില്ലിന് താമസിയാതെ മന്ത്രിസഭാ യോഗം അംഗീകാരം നല്കും.

NO COMMENTS