നവകേരള സദസ്സിലെ വൻ സ്ത്രീപങ്കാളിത്തം സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷയ്ക്ക് സർക്കാർ നൽകുന്ന പരിഗണനക്കുള്ള അംഗീകാരം: മുഖ്യമന്ത്രി

9

നവകേരള സദസ്സിന്റെ ഉദ്ഘാടന വേളയിലെ സ്ത്രീ പങ്കാളിത്തം സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കുള്ള സ്വീകാര്യതയുടെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് നവകേരള സദസ്സിന്റെ രണ്ടാം ദിവസം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ നടപടികളാണ് സർക്കാർ അധികാരമേറ്റെടുത്തതുമുതൽ സ്വീകരിക്കുന്നത്.

ആലുവയിൽ അതിഥി തൊഴിലാളിയുടെ അഞ്ച് വയസ്സുകാരിയായ മകളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ രക്ഷിതാവിന്റെ സ്ഥാനത്തു നിന്നാണ് സർക്കാർ സംവിധാനങ്ങൾ പ്രവർത്തിച്ചത്. പഴുതടച്ച അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും അഭിനന്ദനം അർഹിക്കുന്നു. 30 ദിവസം കൊണ്ട് അന്വേഷണം പൂർത്തികരിച്ചു.

മുപ്പത്തിയഞ്ചാമത്തെ ദിവസം കുറ്റപത്രം സമർപ്പിച്ചു. 100 ദിവസംകൊണ്ട് റെക്കോർഡ് വേഗത്തിൽ വിചാരണയും പൂർത്തികരിച്ച് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ക്രൂരതയ്ക്കിരയായ കുഞ്ഞിൻറെ കുടുംബത്തിൻറെ എല്ലാ സംരക്ഷണവും സർക്കാർ ഉറപ്പു വരുത്തി. കുഞ്ഞുങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളെ നമ്മുടെ സമൂഹത്തിന് അംഗീകരിക്കാനാകില്ല. ഒരു ദാക്ഷിണ്യവു മില്ലാതെ ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സർക്കാരിൻറെ ഈ സമീപനത്തിലുള്ള വിശ്വാസമാണ് മഞ്ചേശ്വരം പൈവെളിഗെയിലെ അസാധാരണമായ വനിതാ പ്രാതിനിധ്യ ത്തിലൂടെ വ്യക്തമായത്. നവകേരള സദസ്സിൽ പങ്കെടുക്കാൻ സംസ്ഥാനത്തിൻറെ വടക്കേയറ്റത്ത് ആവേശപൂർവ്വം എത്തിച്ചേർന്ന ജനസഞ്ചയം വരും നാളുകളിൽ കേരളം എങ്ങനെയാണ് പ്രതികരിക്കുക എന്നതിൻറെ വ്യക്തമായ സൂചനയാണ്. ജീവിതത്തിൻറെ നാനാ തുറകളിലുമുള്ള ജനങ്ങൾ ഒരേ മനസ്സോടെ വന്നുചേരുകയാണുണ്ടായത്. നാടിന്റെ വികസനത്തിനും പുരോഗതിയ്ക്കുമായി സർക്കാരിനൊപ്പം ഞങ്ങൾ ഉണ്ട് എന്ന പ്രഖ്യാപനത്തിൻറെ ആവർത്തനം കൂടിയാണ് ശനിയാഴ്ച നടന്ന ഉദ്ഘാടന പരിപാടി.

കേരളം കൈവരിച്ച സമഗ്രവികസനത്തിൻറേയും സർവ്വതലസ്പർശിയായ സാമൂഹ്യപുരോഗതിയുടേയും മുന്നേറ്റം കൂടുതൽ ഊർജ്ജിത മായി കൊണ്ടുപോകാനുള്ള ഉറച്ച പിന്തുണയാണിത്. മറച്ചുവെക്കപ്പെട്ട യാഥാർഥ്യങ്ങൾ ജനങ്ങളെ ധരിപ്പിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്നതിൻറെ സമഗ്രത ഉറപ്പാക്കാനുമാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്. ജനാധിപത്യത്തെ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുക എന്നത് ജനാധിപത്യ സർക്കാരിൻറെ കടമയാണ്. ആ കടമ നിറവേറ്റുകയാണ് നവകേരള സദസ്സിൻറെ ധർമ്മം. വരും ദിവസങ്ങളിൽ യാത്രയുടെ ഭാഗമായി അത് കൂടുതൽ വ്യക്തമാകും.

ആദ്യദിവസം 1908 പരാതികളാണ് ഉദ്ഘാടന വേദിക്കരികെ സജ്ജീകരിച്ച ഡെസ്‌കിൽ ലഭിച്ചത്. ഇവ വേർതിരിച്ച് പരിശോധിച്ചു തുടർനടപടികൾ സ്വീകരിക്കും. പരാതികൾ സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും. ദേശീയപാത 66-ൻറെ നിർമ്മാണ പ്രവൃത്തികൾ 21 പദ്ധതികളിൽ ആയാണ് പുരോഗമിക്കുന്നത്. കഴക്കൂട്ടം എലവേറ്റഡ് ഹൈവേ, നീലേശ്വരം റെയിൽവേ ഓവർ ബ്രിഡ്ജ്, കോവളം മുതൽ തമിഴ്‌നാട് അതിർത്തിയുളള പാത എന്നിവ ഈ കാലയളവിൽ പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുത്തു.

തലശ്ശേരി മാഹി ബൈപാസ് അന്തിമ ഘട്ടത്തിൽ എത്തിക്കഴിഞ്ഞു. മറ്റെല്ലാ റീച്ചുകളിലും പ്രവൃത്തി പുരോഗമിക്കുക യാണ്. മറ്റ് തടസങ്ങൾ ഇല്ലെങ്കിൽ 2025 ഓടെ ദേശീയപാത-66 ആറു വരി പാത യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകി.

വാർത്താസമ്മേളനത്തിൽ മന്ത്രിമാരായ വി ശിവൻകുട്ടി, കെ.എൻ ബാലഗോപാൽ, വി.എൻ വാസവൻ, കെ കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, എ.കെ ശശീന്ദ്രൻ, ജി.ആർ അനിൽ എന്നിവർ സന്നിഹിതരായിരുന്നു.

NO COMMENTS

LEAVE A REPLY