യോഗ്യതയുള്ള ഒരു വിദ്യാര്‍ത്ഥിക്കും പഠനാവസരം നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്തണം : കോടിയേരി

229

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 85ശതമാനം സീറ്റുകള്‍ക്കും 11 ലക്ഷം രൂപ ഫീസ് ഈടാക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത് പ്രവേശനത്തിന് അര്‍ഹതനേടിയ നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കിയിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രവേശനത്തിന് യോഗ്യതനേടിയ ഒരു വിദ്യാര്‍ത്ഥിക്കുപോലും പഠനാവസരം നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരനടപടി സ്വീകരിക്കണം എന്നും കോടിയേരി പറഞ്ഞു.
സുപ്രീംകോടതി വിധിപ്രകാരം അന്തിമമായ ഫീസ് നിശ്ചയിക്കാനുള്ള അധികാരം നിയമപ്രകാരം സര്‍ക്കാര്‍ രൂപീകരിച്ച ഫീസ് നിയന്ത്രണ സമിതിക്കാണ്, അന്തിമമായ ഫീസ് തീരുമാനിക്കുന്ന വേളയില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

സുപ്രീംകോടതിയുടെ നടപടിമൂലം മെഡിക്കല്‍ പ്രവേശനത്തിന് അര്‍ഹതനേടിയ പല വിദ്യാര്‍ത്ഥികളും പഠനം വേണ്ടെന്നു തീരുമാനിച്ചിരിക്കുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. പരിയാരം മെഡിക്കല്‍കോളേജില്‍ ബി.പി.എല്‍. വിദ്യാര്‍ത്ഥികള്‍ക്ക് 25,000/ രൂപയും, എസ്.സി, എസ്.ബി.സി. വിദ്യാര്‍ത്ഥികള്‍ക്ക് 45,000/ രൂപയും ജനറല്‍ മെരിറ്റിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 2,50,000/ രൂപയുമാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. മാനേജ്മെന്റ് സീറ്റില്‍ അഞ്ചുലക്ഷം രൂപയും, എന്‍.ആര്‍.ഐ. സീറ്റില്‍ 14 ലക്ഷം രൂപയുമാണ് ഫീസ്. ഈ കരാര്‍ നടപ്പാക്കുമെന്ന മാനേജ്മെന്റിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. ക്രിസ്ത്യന്‍ മാനേജുമെന്റിന്റെ നാല് കോളേജുകളും 5 ലക്ഷം രൂപയാണ് ഈടാക്കുന്നത്. കൊള്ളലാഭം കൊയ്യാന്‍ നോക്കുന്ന സ്വാശ്രയ മാനേജുമെന്റുകളെ നിയന്ത്രിച്ച്‌ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നടത്താന്‍ സഹായകരമായ വിധത്തില്‍ നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ ഗവണ്‍മെന്റ് അടിയന്തിരനടപടി സ്വീകരിക്കണം.

മാനേജ്മെന്റിന് അനുകൂലമായ സുപ്രീംകോടതിവിധിയുടെ പേരില്‍ സംസ്ഥാന ഗവണ്‍മെന്റിനെ കുറ്റപ്പെടുത്താന്‍ നടത്തുന്ന ശ്രമം പരിഹാസ്യമാണ്. യു.ഡി.എഫ്. ഭരണ കാലത്ത് സ്വീകരിച്ച നയങ്ങളാണ് സ്വാശ്രയ മെഡിക്കല്‍ കോളേജ് വിഷയം ഇത്രമാത്രം സങ്കീര്‍ണമാക്കിയത്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറി സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ രംഗത്തുവിട്ടുള്ളത് അവരുടെ ഇരട്ടത്താപ്പ് സമീപനമാണ് വ്യക്തമാക്കുന്നത്. വിദ്യാര്‍ത്ഥികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സാദ്ധ്യമായ നിലപാടുകള്‍ ഗവമെന്റ് സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നുവെന്നും കോടിയേരി പ്രസ്താവനയില്‍ വ്യക്തമാക്കി.

NO COMMENTS