പുരാരേഖ വകുപ്പിന്റെ ഇന്റർനാഷണൽ ആർക്കൈവ്‌സ് ആന്റ് ഹെറിറ്റേജ് സെന്റർ ഈ വർഷം : മന്ത്രി

25

പുരാരേഖ വകുപ്പിന്റെ സ്വപ്‌ന പദ്ധതിയായ കാര്യവട്ടം ഇന്റർനാഷണൽ ആർക്കൈവ്‌സ് ആന്റ് ഹെറിറ്റേജ് സെന്ററിന്റെ നിർമാണം ഈ വർഷം പൂർത്തിയാകുമെന്ന് പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ചരിത്ര രേഖ സംരക്ഷണം, ഭരണ നിർവ്വഹണം, ഗവേഷണം എന്നിവ ലോകനിലവാരത്തിലേക്ക് ഉയർത്തുക, ചരിത്ര രേഖകൾ ക്കായി ഒരു സംരക്ഷണ ഗ്രാമം സ്ഥാപിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് കാര്യവട്ടത്തെ മ്യൂസിയം ഒരുക്കുന്നത്. പുരാരേഖ വകുപ്പ് ഡയറക്‌ട്രേറ്റിൽ ഏർപ്പെടുത്തിയ ഇ ഓഫീസ് ഫയൽ മാനേജ്‌മെന്റ് സിസ്റ്റം, ഇ പേയ്‌മെന്റ് സംവിധാനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സർക്കാർ നിശ്ചയിച്ച ഫീസൊടുക്കി ഗവേഷകർക്കും സ്വകാര്യവ്യക്തികൾക്കും വകുപ്പിന്റെ പുരാരേഖാശേഖരത്തിൽ നിന്ന് ആവശ്യമായ രേഖകളുടെ പകർപ്പ് ലഭിക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക് സുതാര്യമായും വേഗത്തിലും സർക്കാർ സേവനങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തിലാണ് ഇ-ഗവേണൻസ് സംവിധാനം നടപ്പിലാക്കുന്നത്. ഗവേഷണാനുമതി, പകർപ്പിനായുള്ള അപേക്ഷ എന്നിവ ഓൺലൈനായി സ്വീകരിക്കുന്നതിനും പരിശോധിച്ച് ഉടൻ തന്നെ അനുമതി നൽകുന്നതിനും പുതിയ സംവിധാനത്തിലൂടെ കഴിയും. നിലവിൽ റെക്കോർഡ് ചെയ്ത ചരിത്രരേഖകളുടെ ഇമേജുകൾ ഉടൻ തന്നെ ഓൺലൈനിൽ ലഭ്യമാകും. ഇതിനായി സോഫ്റ്റ്‌വെയർ തയ്യാറാവുന്നുണ്ട്. ഇതോടെ ലോകത്ത് എവിടെ യുള്ള ഗവേഷകനും വിരൽത്തുമ്പിലൂടെ സേവനം ലഭിക്കും. ഈ വർഷം തന്നെ വകുപ്പിന്റെ റീജ്യണൽ ഓഫീസുകളിലും ഹെറിറ്റേജ് ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നിലവിൽ വരുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പുരാരേഖകളെ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങളും വേഗത്തിൽ നടക്കുകയാണ്. കഴിഞ്ഞ രണ്ട് ദശാബ്ദമായി വകുപ്പിന്റെ കൈവശമുള്ള രേഖകളാണ് ഡിജിറ്റലൈസ് ചെയ്യുന്നത്.
സംസ്ഥാന പുരാരേഖാ വകുപ്പ് ഡയറക്ടർ രജികുമാർ കെ. അധ്യക്ഷത വഹിച്ചു. പുരാരേഖാ വകുപ്പ് എഡിറ്റോറിയൽ കമ്മിറ്റി ചെയർമാൻ പ്രൊഫ.വി. കാർത്തികേയൻ നായർ, പുരാരേഖാ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി. ബിജു, ആർക്കൈവ്സ്റ്റ് അശോക് കുമാർ എന്നിവർ പങ്കെടുത്തു.

NO COMMENTS