ഭര്‍ത്താവിനെ വകവരുത്തി മൃതദേഹം ബൈക്കില്‍ കടത്താന്‍ ശ്രമിച്ച ഭാര്യയും കാമുകനും പിടിയില്‍

210

ഹൈദരാബാദ്: അവിഹിതം എതിര്‍ത്ത ഭര്‍ത്താവിനെ വകവരുത്തി മൃതദേഹം ബൈക്കില്‍ കടത്താന്‍ ശ്രമിച്ച ഭാര്യയെയും കാമുകനെയും പോലീസ് പിടിച്ചു. 25 കാരി പ്രവലിക എന്ന വീട്ടമ്മയും അവരുടെ 16 കാരന്‍ കാമുകനുമാണ് ഹൈദരാബാദ് ഹയാത്‌നഗര്‍ പോലീസിന്റെ പിടിയിലായത്. ഭര്‍ത്താവ് പുല്ലയ്യയുടെ മൃതദേഹം ബൈക്കില്‍ കടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. ഭാര്യയുടെ അവിഹിതം കയ്യോടെ പിടികൂടിയ പുല്ലയ്യ എന്നയാളാണ് കൊല്ലപ്പെട്ടത്. പത്തുവയസ്സ് ഇളയ കാമുകനുമായി ബന്ധത്തെ തുടര്‍ന്ന് പ്രവളികയെയും പുല്ലയ്യയെയും നാട്ടുകാര്‍ ഗ്രാമത്തില്‍ നിന്നും ഓടിച്ചിരുന്നു. തുടര്‍ന്ന് പുല്ലയ്യ ഭാര്യയുമായി സെപ്തംബര്‍ 7 ന് ഹൈദരാബാദിലെ എല്‍ബി നഗറില്‍ ഒരു ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിച്ചു വരികയായിരുന്നു. ഭാര്യയുടെ വഴിവിട്ട ജീവിതത്തില്‍ തകര്‍ന്നുപോയ പുല്ലയ്യ ഇതിനിടയില്‍ കടുത്ത മദ്യപാനിയായി മാറിയിരുന്നു. ഭാര്യയുമായി ഇയാള്‍ വഴക്കു കൂടുന്നതും പതിവായിരുന്നു. ശനിയാഴ്ച ഭാര്യയുടെ കാമുകനെ വീട്ടില്‍ കണ്ടതിനെ തുടര്‍ന്ന് പുല്ലയ്യ വീണ്ടും കുടിച്ചെത്തുകയും വഴക്കുണ്ടാക്കുകയും ചെയ്തു. തുടര്‍ന്നു പ്രവളികയും കൗമാരകാമുകനും ചേര്‍ന്ന് പുല്ലയ്യയെ തല്ലിക്കൊല്ലുകയും മൃതദേഹം ദൂര കളയാന്‍ തീരുമാനിക്കുകയും ചെയ്തു. അയല്‍ക്കാരനായ സുരേഷിന്റെ ബൈക്ക് ചോദിച്ചു വാങ്ങിയ ശേഷം പ്രവളിക കാമുകന് പിന്നില്‍ ഭര്‍ത്താവിന്റെ ജഡം കയറ്റി എന്നാല്‍ കോഡഡ എന്ന സ്ഥലത്തേക്കു വിടുകയും ചെയ്തു. എന്നാല്‍ ഇവരുടെ പ്രതീക്ഷകള്‍ തെറ്റിച്ച് യാത്രയ്ക്കിടയില്‍ പെഡ്ഡ അംബര്‍പേട്ട് എന്ന സ്ഥലത്ത് പോലീസ് പെട്രോളിംഗില്‍ കുടുങ്ങി. ഇരുവരെയും ആദ്യം വിട്ടെങ്കിലും പോലീസിന് സംശയം തോന്നുകയായിരുന്നു. പുല്ലയ്യയുടെ കാലുകള്‍ നിലത്തുകൂടി വലിയുകയും തല ബൈക്ക് ഓടിച്ച കൗമാരക്കാരന്‍റെ തോളിലേക്ക് ചാഞ്ഞിരിക്കുകയും ചെയ്തത് പോലീസിന് സംശയം ജനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കിന്‍റെ പിന്നാലെ പോയ പോലീസ് പ്രവളികയും കാമുകനും കൊണ്ടുപോകുന്നത് മൃതശരീരമാണെന്ന് മനസ്സിലാക്കിയ പോലീസ് വാഹനം നിര്‍ത്തി ഇരുവരെയും ചോദ്യം ചെയ്തു. അമിതമായ മദ്യപാനം മൂലം പുല്ലയ്യ മരിച്ചെന്നും ജഡം കൊണ്ടുപോകാന്‍ മാര്‍ഗ്ഗമില്ലാത്തതിനാലാണ് ബൈക്കില്‍ കൊണ്ടുപോയതെന്നുമായിരുന്നു ഇവരുടെ മറുപടി. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കൊലപാതകക്കുറ്റം സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പുല്ലയ്യയുടെ ശരീരത്ത് മുറിവുകള്‍ കണ്ടെത്തുകയും ചെയ്തു.

NO COMMENTS

LEAVE A REPLY