പാതയോരത്തെ ബിയര്‍- വൈന്‍ പാര്‍ലറുകള്‍ മാറ്റേണ്ടതില്ലന്ന് മന്ത്രിസഭായോഗം

255

തിരുവനന്തപുരം: ദേശീയ- സംസ്ഥാന പാതയോരത്തു സ്ഥിതി ചെയ്യുന്ന ഹോട്ടലുകളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ബാറുകളും ബിയര്‍- വൈന്‍ പാര്‍ലറുകളും മാറ്റി സ്ഥാപിക്കേണ്ടതില്ലെന്ന അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോടതി നിര്‍ദേശിച്ച മദ്യശാലകളുടെ പരിധിയില്‍ ഹോട്ടലുകളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ബാറുകളും ബിയര്‍- വൈന്‍ പാര്‍ലറുകളും ഉള്‍പ്പെടില്ലെന്ന അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം സ്വീകരിച്ചു തുടര്‍ നടപടിയുമായി മുന്നോട്ടു പോകാനാണു തീരുമാനം.

വനംവകുപ്പില്‍ ഒരു ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്റെയും 12 ജില്ലാ ആസ്ഥാനങ്ങളിലുമായി 12 അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി സര്‍ജ്ജന്‍മാരുടെയും തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു. മൃഗ സംരക്ഷണ വകുപ്പില്‍നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലായിരിക്കും നിയമനം.

തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഇ.എന്‍.ടി. വിഭാഗത്തില്‍ ഓഡിയോളജിസ്റ്റ്-കം-സ്പീച്ച്‌ പത്തോളിജിസ്റ്റിന്റെ ഒരു അധിക തസ്തിക സൃഷ്ടിക്കും.

സംസ്ഥാന പോലീസ് സേനയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരിശീലനത്തിനായി സൃഷ്ടിക്കപ്പെട്ട 1200 താല്‍ക്കാലിക തസ്തികകള്‍ക്ക് ഒരു വര്‍ഷത്തേക്ക് കൂടി (01-06-2016 മുതല്‍ 31-05-2017 വരെ) തുടര്‍ അനുമതി നല്‍കാനും, ധനകാര്യ വകുപ്പിന്റെ വ്യവസ്ഥകള്‍പ്രകാരം 200 തസ്തികകള്‍ കൂടി സൃഷ്ടിക്കാനും തീരുമാനിച്ചു.

തെരുവുനായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് മരിച്ച കൊല്ലം, കരുനാഗപ്പള്ളി മാവേലി ഐഷാ മന്‍സിലില്‍ ആമിനയുടെ രണ്ട് മക്കളുടെയും പേരില്‍ 5 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം നല്‍കാന്‍ തീരുമാനിച്ചു.

ലോക ജലദിനമായി ആചരിക്കുന്ന മാര്‍ച്ച്‌ 22ന് സംസ്ഥാനത്തെ സ്കൂള്‍ കോളേജ് അടക്കമുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് ജലസംരക്ഷണ പ്രതിജ്ഞയെടുക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്നു പ്രതിജ്ഞയെടുക്കണം.

പ്രഥമ മന്ത്രിസഭാരൂപീകരണത്തിന്റെ 60-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പരിപാടികളുടെ നിര്‍വ്വഹണ ഏജന്‍സിയായി ഭാരത് ഭവനെ ചുമതലപ്പെടുത്തി.

ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ ലൂയിസ് ബ്രെയിലി മെമ്മോറിയല്‍ മോഡല്‍ സ്കൂള്‍ ഫോര്‍ ദി ബ്ളൈന്‍ഡില്‍ ടീച്ചര്‍ ഇന്‍ ചാര്‍ജ്ജിനു പകരം ഹെഡ് മാസ്റ്റര്‍ -1, അസിസ്റ്റന്റ് ടീച്ചര്‍ (എ .പി.) – 1, സ്വീപ്പര്‍ കം വാച്ച്‌മാന്‍ – 1, ഹിന്ദി ടീച്ചര്‍ (പാര്‍ട്ട് ടൈം) – 1 എന്നീ അധിക തസ്തികകള്‍ സൃഷ്ടിക്കും.

വാണിജ്യ നികുതി വകുപ്പി ഇന്റലിജന്‍സ് വിഭാഗത്തിന്റെ ഉപയോഗത്തിനായി 67 പുതിയ മഹീന്ദ്രാ ബൊലേറോ വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചു.

കേരള സംസ്ഥാന ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ഡോ.ബി. ശ്രീകുമാറിനെ കേരളാ ഫീഡ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയി ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിച്ചു.

NO COMMENTS

LEAVE A REPLY