കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ വരാപ്പുഴ എസ്.ഐ ജി.എസ്.ദീപകിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസമാണ് റിമാന്‍ഡ് കാലാവധി. ശ്രീജിത്തിനെ എസ്ഐ ദീപക് ഉപദ്രവിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കസ്റ്റഡിയിലെടുത്ത സമയത്തെ മര്‍ദ്ദനത്തില്‍ പരിക്കേറ്റിട്ടും ശ്രീജിത്തിനെ സെല്ലില്‍ വച്ചും മര്‍ദ്ദിച്ചെന്ന് റിപ്പോര്‍ട്ടിലുണ്ട്. ജാമ്യം ലഭിച്ചാല്‍ ഉന്നത സ്വാധീനമുപയോഗിച്ച് ദിപക് തെളിവ് നശിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ദീപകിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ദിവസം ദീപക് അവധിയിലായിരുന്നു. എന്നാല്‍, അന്ന് രാത്രി സ്റ്റേഷനിലെത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
അവധിദിവസം രാത്രി വൈകി സ്റ്റേഷനിലെത്തിയത് എന്തിനെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാനും ദീപകിന് കഴിഞ്ഞിരുന്നില്ല.