അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാനച്ഛന്‍ പിടിയില്‍

20

പത്തനംതിട്ട: അഞ്ചുവയസുകാരിയെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാനച്ഛന്‍ പിടിയില്‍. ഇന്നലെയാണ് പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ മര്‍ദനമേറ്റ് അഞ്ചു വയസുകാരി മരിചച്ചത്. തമിഴ്‌നാട് രാജപാളയം സ്വദേശികളായ ദമ്പതികളുടെ മകള്‍ സഞ്ജനയാണ് മരിച്ചത്. കുട്ടിയുടെ ദേഹമാസകലം മുറിവേറ്റ പാടുകളും ക്ഷതവുമുണ്ട്. രണ്ടാനച്ഛന്‍ അലക്‌സിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പ്രതി ചാടിപ്പോവുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ 5.30 ഓടെ പൊലീസും കുമ്പഴ മത്സ്യ മാര്‍ക്കറ്റിലെ വ്യാപാരികളും തൊഴിലാളികളും ചേര്‍ന്നാണ് ഇന്നലെ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടിയത്. ആറ് മണിക്കൂര്‍ നീണ്ട തെരച്ചിലിനിടെ 2 പൊലീസുകാരെ പ്രതി മര്‍ദിച്ചു. പ്രതി നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ്.

തമിഴ്‌നാട് രാജപാളയം സ്വദേശികളായ കനകയും അലക്‌സും 4 മാസം മുമ്ബാണ് പത്തനംതിട്ട കുമ്പഴയില്‍ താമസം തുടങ്ങിയത്. വീട്ടുജോലി ചെയ്തിരുന്ന കനക മൂന്നുമണിക്ക് തിരിച്ചെത്തിയപ്പോഴാണ് കുട്ടി ചലനമറ്റ നിലയില്‍ ഭിത്തിയില്‍ ചാരി ഇരിക്കുന്നത് കണ്ടത്. നാട്ടുകാരും ചേര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കും മുമ്പേ കുട്ടി മരിച്ചിരുന്നു.

കഴിഞ്ഞ രണ്ടു ദിവസമായി പെണ്‍കുട്ടി ക്രൂര മര്‍ദനം നേരിട്ടുവെന്ന് കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കി. മദ്യപാനിയായ അലക്‌സ് മുമ്പും കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ടെന്ന് പരിചയക്കാര്‍ പറയുന്നു. താമസ സ്ഥലത്തു നിന്ന് മദ്യത്തിന് പുറമെ പൊലീസ് കഞ്ചാവും കണ്ടെടുത്തിരുന്നു.

NO COMMENTS