സി.പി.എം സെക്രട്ടറി സ്ഥാനത്തു നിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറിനില്‍ക്കണമെന്ന് വി.മുരളീധരന്‍

205

തിരുവനന്തപുരം : മകന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹത നീക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തയാറാകണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍. പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ സ്വന്തം മകന്‍ നടത്തിയ തട്ടിപ്പുകള്‍ സംബന്ധിച്ച്‌ മകന്‍ തന്നെ പറയുമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. മകന്‍ തിട്ടിച്ച കമ്ബനി ഉടമകളെ മാസങ്ങള്‍ക്കു മുമ്ബ് കോടിയേരി കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരുന്ന് പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും സ്വാധീനം ഉപയോഗിച്ച്‌ കോടിയേരി ഇതുവരെ തട്ടിപ്പുകാരനായ മകനെ സംരക്ഷിച്ചു നിര്‍ത്തുകയായിരുന്നു. അതുകൊണ്ടാണ് മാസങ്ങള്‍ക്ക് മുമ്ബ് നടന്ന കൂടിക്കാഴ്ചയില്‍ ഉറപ്പ് നല്‍കിയതിനു ശേഷവും പണം നല്‍കാന്‍ തയാറാകാതിരുന്നത്. തട്ടിപ്പ് നടന്നതായി എല്ലാവരും സമ്മതിക്കുമ്ബോഴും പരാതി ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കോടിയേരിയുടേയും സര്‍ക്കാരിന്റെയും സ്വാധീനം ഉപയോഗിച്ചാണ് തട്ടിപ്പുകാരനായ മകനെ രക്ഷിക്കാന്‍ ഇവിടെ ശ്രമം നടക്കുന്നത്. അതു കൊണ്ടു തന്നെ ഇക്കാര്യങ്ങളില്‍ കോടിയേരിയുടെ പങ്ക് നിഷേധിക്കാനാകില്ല.

കോടിയേരിയുടെ മക്കള്‍ ഒരു സാമ്ബത്തിക പിന്‍ബലവുമില്ലാതെയാണ് വിദേശത്ത് ബിസിനസ് ആരംഭിച്ചത്. അവരുടെ ഏക ആസ്തി മുന്‍ ആഭ്യന്തരമന്ത്രിയും ഇപ്പോള്‍ സി പി എം സംസ്ഥാന സെക്രട്ടറിയുമായ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനായിരുന്നു. ഈ പദവികളുടെ പിന്‍ബലത്തിലാണ് സമ്ബത്ത് മുഴുവന്‍ ഉണ്ടാക്കിയത്. ഇക്കാര്യങ്ങളെ കുറിച്ച്‌ ഏത് അന്വേഷണം നടക്കണമെങ്കിലും, സംസ്ഥനം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് കോടിയേരി മാറിനില്‍ക്കണം. അല്ലെങ്കില്‍ അത്തരത്തില്‍ നടക്കുന്ന ഒരന്വേഷണവും നീതിപൂര്‍വകമാകില്ല. അതുകൊണ്ട് നീതിപൂര്‍വകമായൊരു അന്വേഷണത്തിന് വഴിയൊരുക്കാന്‍ കോടിയേരി സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് മാറി നില്‍ക്കണം. അതിനു തയാറായില്ലെങ്കില്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് കോടിയേരിലെ പുറത്താക്കാന്‍ തയാറാകണമെന്നും മുരളീധരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

NO COMMENTS