കുട്ടിയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരം മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുത് : ബാലാവകാശ കമ്മീഷൻ

14

കുട്ടിയുടെയും ദത്തെടുക്കുന്ന മാതാപിതാക്കളുടെയും സ്വകാര്യതയെ ബാധിക്കുന്ന യാതൊരു വിവരങ്ങളും ദത്ത് വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും.

ദത്ത് നടപടികളിൽ രക്ഷിതാക്കളുടെയും കുട്ടിയുടെയും സ്വകാര്യത പൂർണ്ണമായും പാലിക്കപ്പെടണമെന്ന് 2015ലെ ബാല നീതി നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അതനുസരിച്ചു കുട്ടികളുടെ സ്വകാര്യത ലംഘിച്ച് മാധ്യമങ്ങളിൽ വാർത്തകൾ നൽകുന്നത് ആറു മാസം തടവോ, രണ്ട് ലക്ഷം രൂപ പിഴയോ, രണ്ടും ഒന്നിച്ചോ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും കമ്മീഷൻ ഓർമ്മിപ്പിച്ചു.

ദത്തെടുക്കപ്പെടുന്ന കുട്ടിയുടേയോ രക്ഷിതാക്കളുടെയോ സ്വകാര്യത കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്ത മാക്കി സമൂഹത്തിലെ മുഴുവൻ പേർക്കും ബോധവൽക്കരണം നൽകുന്നതിനുളള നടപടി സ്വീകരിക്കാൻ സാമൂഹിക നീതി-വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ, സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്‌സ് ഏജൻസി പ്രോഗ്രാം മാനേജർ എന്നിവർക്ക് കമ്മീഷൻ നിർനിർദ്ദേശം നൽകി.

കുട്ടിയെ തിരികെ കിട്ടുന്നതിനായി മാതാവ് നേരത്തെ ബാലാവകാശ കമ്മീഷൻ മുമ്പാകെ പരാതി നല്കിയിരുന്നു.

പരാതി ഫയലിൽ സ്വീകരിച്ച കമ്മീഷൻ സംസ്ഥാന പോലീസ് മേധാവി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ, വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി, ഡയറക്ടർ, പേരൂർക്കട സ്റ്റേഷൻ ഹൗസ് ഓഫീസർ, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, എന്നിവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട് . ഈ മാസം 30നാണ് കേസിൻമേൽ വിചാരണ നടക്കുന്നത്.

NO COMMENTS