ബഫർ സോൺ : ജനങ്ങളുടെ ആശങ്ക അകറ്റാനും സഹായമൊരുക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ രംഗത്തിറങ്ങണം: മന്ത്രി എം.ബി.രാജേഷ്

10

ജനവാസ കേന്ദ്രങ്ങളും നിർമ്മിതികളും പൂർണമായി ബഫർ സോണിൽ നിന്ന് ഒഴിവാക്കാനുള്ള ഇടപെടലാണ് തദ്ദേശ സ്വയം ഭരണ വകുപ്പും സർക്കാരും സ്വീകരിക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ജനവാസ കേന്ദ്രങ്ങളും നിർമ്മിതികളും പൂർണമായി ഒഴിവാക്കിക്കൊണ്ട്, പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ പരിധിയിൽ ബഫർസോൺ ഭൂപടത്തിൻറെ കരട് ഇതിനകം തന്നെ സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഭൂപടത്തിലും ഏതെങ്കിലും വീടോ നിർമ്മിതിയോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതും രേഖപ്പെടുത്തി ബഫർ സോണിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമമാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നത്. വിവരങ്ങൾ കൃത്യമായി ഉൾപ്പെടുത്തുന്നതിന് വേണ്ടിയുള്ള വിവരശേഖരണത്തെക്കുറിച്ച് സർക്കുലർ പുറത്തിറങ്ങി. മലയോര മേഖലയിലെ ജനങ്ങളുടെ ജീവൽപ്രശ്‌നത്തെ സംബന്ധിച്ച വിഷയത്തിൽ സജീവ ഇടപെടൽ നടത്താൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ജീവനക്കാരും രംഗത്തിറങ്ങണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ജനവാസ കേന്ദ്രങ്ങളും നിർമ്മിതികളും പൂർണമായി ഒഴിവാക്കി കൊണ്ടുള്ള ഭൂപടമാണ് നിലവിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ ഏതൊക്കെ സർവേ നമ്പറുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കും. എല്ലാ വീടുകളെയും നിർമ്മിതികളെയും ഒഴിവാക്കിയാണ് ഭൂപടം തയ്യാറാക്കിയതെങ്കിലും, ഏതെങ്കിലും നിർമ്മിതി ഇനിയും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഒഴിവാക്കാനാവശ്യമായ സഹായം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഒരുക്കി നൽകണം. 2023 ജനുവരി 7 നുള്ളിൽ ഈ വിവരങ്ങൾ വനംവകുപ്പിൻറെ ശ്രദ്ധയിൽപ്പെടുത്തണം. ഫീൽഡ് തല പരിശോധന നടത്തി വിവരങ്ങൾ സ്ഥിരീകരിക്കുന്നതിന് പ്രത്യേക ജനകീയ കമ്മിറ്റിയും വാർഡ് തലത്തിൽ പ്രവർത്തിക്കും.

ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/ നഗരസഭാ വാർഡ് മെമ്പർ, വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫീസർ/ വില്ലേജ് ഓഫീസർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ, തദ്ദേശ സ്വയം ഭരണ സ്ഥാപന ഉദ്യോഗസ്ഥൻ, എന്നിവരടങ്ങുന്നതാണ് വിവരങ്ങൾ സ്ഥിരീകരിക്കുന്ന സമിതി. സമിതി രൂപീകരിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിക്കാണ് ചുമതല. സമിതി വിലയിരുത്തൽ നടത്തി സ്ഥിരീകരിക്കുന്ന വിവരങ്ങൾ കെഎസ്ആർഇസി വികസിപ്പിച്ച മൊബൈൽ ആപ്പിൽ ജിയോടാഗ് ചെയ്ത് അപ്ലോഡ് ചെയ്യും. സാങ്കേതിക പരിജ്ഞാനമുള്ള എഞ്ചിനീയറിംഗ് കോളേജ്/ പോളിടെക്‌നിക് വിദ്യാർഥികൾ, കുടുംബശ്രീ ഓക്‌സിലറി അംഗങ്ങൾ, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവരെ ഇതിന് ഉപയോഗിക്കാം. വിലയിരുത്തൽ നടത്തുമ്പോൾ ആപ്പ് പ്രവർത്തിപ്പിക്കാനാകുന്നില്ലെങ്കിൽ, സൗകര്യം ലഭ്യമാകുന്നിടത്ത് വെച്ച് വിവരങ്ങൾ അപ്ലോഡ് ചെയ്യാനും സംവിധാനമൊരുക്കിയിട്ടുണ്ട്. വനംവകുപ്പും കെഎസ്ആർഇസിയും ആപ്പ് സംബന്ധിച്ച് സാങ്കേതികമായ പരിശീലനം നൽകും.

ഫീൽഡ് തല വാലിഡേഷൻ നടത്തിയ ശേഷം വിവരങ്ങൾ ക്രോഡീകരിച്ച് വനംവകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് ലഭ്യമാക്കും. ഈ വിവരങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ സർവകക്ഷിയോഗം വിളിച്ച് ചർച്ച ചെയ്യും. മാപ്പ് പരിശോധിച്ച് എല്ലാ വിവരങ്ങളും ക്രോഡീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും. ഇങ്ങനെ പരിശോധന പൂർത്തിയാക്കി, പ്രദേശിക തലത്തിലെ അന്തിമ റിപ്പോർട്ട് വനംവകുപ്പിന് തദ്ദേശ സ്വയം ഭരണ സ്ഥാപനം കൈമാറും.

വിവരശേഖരണം സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനാണ് ബഫർസോണുമായി ബന്ധമുള്ള എല്ലാ വാർഡുകളിലും ഹെൽപ്പ് ഡെസ്‌കുകൾ തുടങ്ങുന്നത്. വാർഡിലെ ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, കമ്യൂണിറ്റി ഹാളുകൾ, അംഗൺവാടികൾ തുടങ്ങി ജനങ്ങൾക്ക് ഏളുപ്പത്തിൽ സമീപിക്കാനാകുന്ന പൊതുകേന്ദ്രങ്ങളിൽ ഈ ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിക്കും. കരട് ബഫർ സോണിൻറെ അതിര് ജനങ്ങളെ ബോധ്യപ്പെടുത്തുക, സർവേ നമ്പർ ലഭ്യമാക്കുക, ആശങ്കകൾ ദൂരീകരിക്കുക, അധികവിവരങ്ങൾ വിദഗ്ധസമിതിക്ക് ലഭിച്ചെന്ന് ഉറപ്പാക്കുക തുടങ്ങി നിരവധി ചുമതലകൾ ഹെൽപ്പ് ഡെസ്‌കുകൾക്കുണ്ട്.

റിപ്പോർട്ടിൽ വിട്ടുപോയിട്ടുള്ള നിർമ്മിതികളോ വീടോ ഉൾപ്പെടുത്താൻ നിർദിഷ്ട പ്രോഫോർമയിൽ ഇമെയിൽ വഴി വിവരങ്ങൾ സമർപ്പിക്കാനും ഹെൽപ്പ് ഡെസ്‌കുകൾ സഹായമൊരുക്കും. നിയമപരമോ അല്ലാത്തതോ ആയ എല്ലാത്തരം നിർമ്മിതികളും പരിഗണിക്കും.

വാർഡുകളിലേത് പോലെ തന്നെ തദ്ദേശ സ്വയം ഭരണ സ്ഥാപന ഓഫീസിലും ഹെൽപ്പ് ഡെസ്‌ക് സൗകര്യം ഒരുക്കും. വിവരശേഖരണം കഴിഞ്ഞ ശേഷം ആളുകൾ അധികവിവരം സംബന്ധിച്ച് നൽകുന്ന പ്രോഫോർമ വനം വന്യജീവി വകുപ്പിന് പഞ്ചായത്ത്/നഗരസഭാ സെക്രട്ടറി കൈമാറും. ലഭിച്ച ഒരു വിവരവും കൈമാറാൻ വിട്ടുപോയിട്ടില്ല എന്ന് ഉറപ്പാക്കാൻ ഒരു രജിസ്റ്ററും സൂക്ഷിക്കും. അധികവിവരം ലഭിച്ച തീയതിയും ഫീൽഡ് വേരിഫിക്കേഷൻ നടന്ന ദിവസവും, ഇമെയിൽ ചെയ്ത സമയവും ദിവസവുമെല്ലാം കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തും. സംഘടനകളും കൂട്ടായ്മകളും കൈമാറുന്ന വിവരവും സമാനമായ രീതിയിൽ പഞ്ചായത്ത്/നഗരസഭാ സെക്രട്ടറി കൈമാറും. ഒന്നിൽക്കൂടുതൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ സംബന്ധിച്ച വിവരങ്ങളാണെങ്കിൽ, മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ആ വിവരം കൈമാറും.

പ്രൊഫോർമ്മ പ്രകാരമുള്ള പുതിയ അപേക്ഷകൾ/ വിവരങ്ങൾ സമർപ്പിക്കുന്നത് സർവേ നമ്പർ ഉൾക്കൊള്ളുന്ന ഭൂപടം കിട്ടിയ ശേഷമാണ് ആരംഭിക്കുന്നത്. അതുവരെ ഹെല്പ്‌ഡെസ്‌കുകൾ വനംവകുപ്പ് തയ്യാറാക്കിയ ഭൂപടം പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ച് ബോധവത്കരിക്കാൻ ശ്രമം നടത്തും. വാർഡ് തല സമിതി രൂപീകരിച്ച് സാങ്കേതിക വളണ്ടിയേഴ്‌സിന് പരിശീലനം നൽകാനും ഹെൽപ്പ്‌ഡെസ്‌കുകൾ ശ്രമിക്കും. ഇതുവരെ വനംവകുപ്പ് നൽകിയ വിവരങ്ങൾ വെച്ചുകൊണ്ടുള്ള ഫീൽഡ് തല സ്ഥിരീകരണവും ഹെൽപ്പ് ഡെസ്‌കുകൾ നിർവഹിക്കും. കൃത്യമായി വിവരങ്ങൾ സമർപ്പിക്കേണ്ടതിൻറെ അനിവാര്യത ജനങ്ങളെ ബോധ്യപ്പെടുത്താൻ വിപുലമായ പ്രചാരണവും നടത്തും. കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ സഹായവും ഇതിനായി തേടും.

പ്രവർത്തനങ്ങളുടെ പ്രാദേശികമായ ഏകോപനം തദ്ദേശ സ്വയം ഭരണ സ്ഥാപനമാണ് നിർവഹിക്കുന്നത്. ജില്ലാ തലത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, കളക്ടർ, തദ്ദേശ സ്വയം ഭരണം-റവന്യൂ-വനംവകുപ്പ് ജില്ലാ മേധാവിമാരും ഉൾപ്പെടുന്ന മോണിറ്ററിംഗ് സമിതി പ്രവർത്തനങ്ങൾ വിലയിരുത്തും. സംശയദൂരീകരണത്തിന് ജില്ലാ തല സംവിധാനം വനം-വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട് കളക്ടർ ഏർപ്പെടുത്തും. വിവരശേഖരണവും ഫീൽഡ് തല വിലയിരുത്തലുമായും ബന്ധപ്പെട്ട മാന്വൽ കില തയ്യാറാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കൈമാറും. ഓരോ വകുപ്പിനും മേൽ പ്രവർത്തനത്തിന് ആവശ്യമായി വരുന്ന തുക അതാത് വകുപ്പുകൾ നിർവഹിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് തനത് ഫണ്ടിൽ നിന്ന് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അനുമതിയോടെ തുക വിനിയോഗിക്കാം.

NO COMMENTS