പഠിച്ചു വളരാന്‍ ‘പഠനമുറി’

100

കാസറകോട് : സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന പട്ടിക ജാതി വിഭാഗത്തിലെ ഹൈ സ്‌കൂള്‍ വിദ്യാര്‍ ത്ഥികള്‍ക്കായി വിഭാവനം ചെയ്ത പദ്ധതിയാണ്് ‘പഠനമുറി’ സ്‌കീം. 800 സ്‌ക്വയര്‍ഫീറ്റ് വരെ വലിപ്പമുള്ള വീടുകളോട് ചേര്‍ന്ന് 120 സ്‌ക്വയര്‍ഫീറ്റ് വലിപ്പമുള്ള പഠനമുറി നിര്‍മ്മിച്ചു നല്‍കും. വീടിനോടനു ബന്ധിച്ചോ വീടിന് മുകളിലോ ആയി പുതിയൊരു പഠനമുറി നിര്‍മ്മിക്കാം.

രണ്ട് ലക്ഷം രൂപയാണ് പഠന മുറിക്കായി അനുവദിക്കുന്നത്. നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ തുകയുടെ 15 ശതമാനവും രണ്ടാം ഘട്ടത്തില്‍ തുകയുടെ 30 ശതമാനും മൂന്നാം ഘട്ടത്തില്‍ 40 ശതമാനവും നാലാം ഘട്ടത്തില്‍ ബാക്കിയുള്ള പതിനഞ്ച് ശതമാനവുമാണ് നല്‍കുക. ഇതില്‍ മൂന്ന് ഘട്ടങ്ങളിലും ബന്ധപ്പെട്ട എസ് സി പ്രമോട്ടര്‍മാരുടെ വിലയിരുത്തല്‍ അനുസരിച്ചാണ് തുക നല്‍കുക. അവസാന ഘട്ടത്തില്‍ ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള വിലയിരുത്തലിന് ശേഷം മാത്രമേ തുക നല്‍കു.

ടൈല്‍ പതിച്ച രണ്ട് ജനാലകളോട് കൂടിയ പഠനമുറിയില്‍ പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതിനായി അലമാരയും കുട്ടി കള്‍ക്ക് ഇരുന്ന് പഠിക്കാനായി പഠിക്കാനായി കസേരയും മേശയും നല്‍കും. കൂടാതെ മുറി വൈദ്യൂതീകരിച്ച് ഫാനും ലൈറ്റും ഉണ്ടാകും. ഇത്തരത്തില്‍ എല്ലാവിധ സൗകര്യങ്ങളും ഉറപ്പു വരുത്തുന്ന പഠന മുറികളാണ് പരപ്പ ബ്ലോക്ക് വിദ്യാര്‍ഥികള്‍ക്കായി നല്‍കിയത്. മെച്ചപ്പെട്ട് വിദ്യാഭ്യാസ സൗകര്യങ്ങള്‍ വീട്ടില്‍ത്തന്നെ വിദ്യാര്‍ഥികള്‍ക്ക് ഒരുക്കി നല്‍കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സ്വന്തമായി പഠനമുറികള്‍ ലഭിച്ച വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും അവരുടെ വിദ്യാഭ്യാസത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് പരപ്പ ബ്ലോക്കിലെ പട്ടിക ജാതി വികസന ഓഫീസര്‍ കെ അസൈനാര്‍ പറയുന്നു.

NO COMMENTS