ഉത്തര്‍പ്രദേശില്‍ കലാപം സൃഷ്‌ടിക്കാന്‍ ബി.ജെ.പി നേതാക്കള്‍ ലക്ഷ്യമിടുന്നതായി എസ്.ബി.എസ്‌.പി നേതാവ് ഓംപ്രകാശ് രാജ്ബര്‍.

151

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കലാപം സൃഷ്‌ടിക്കാന്‍ ബി.ജെ.പി നേതാക്കള്‍ ലക്ഷ്യമിടുന്നതായി ബി.ജെ.പിയുടെ സഖ്യകക്ഷിയായ എസ്.ബി.എസ്‌.പി നേതാവ് ഓംപ്രകാശ് രാജ്ബര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി 21 ന് കലാപങ്ങളുണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. കലാപം നടത്താന്‍ ശ്രമിക്കുന്നവര്‍ അപകടകാരികളാണെന്നും രാജ്ഭര്‍ കൂട്ടിച്ചേര്‍ത്തു. ‘ഹിന്ദു മുസ്ലീം മത വിഭാഗങ്ങളുടെ പേരില്‍ കലാപങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ദയവായി മതത്തിന്റെ പേരില്‍ കലാപങ്ങള്‍ നടത്തരുത്. കലാപം നടന്നാല്‍ അതില്‍ സാധാരണ ജനങ്ങള്‍ മാത്രമാണ് കൊല്ലപ്പെടുക. കലാപത്തിന് കോപ്പു കൂട്ടുന്ന പാര്‍ട്ടി നേതാക്കള്‍ കലാപത്തിനിരയാകാറില്ലെന്നും’ ഒ.പി രാജ്ഭര്‍ പറഞ്ഞു.

ബി.ജെ.പിയെ രാജ്ഭര്‍ നേരത്തേയും രുക്ഷമായി വിമര്‍ശിച്ചിരുന്നു. തങ്ങളുമായ സഖ്യത്തിന് ബി.ജെ.പിക്ക് താല്‍പര്യമില്ലെങ്കില്‍ സഖ്യത്തില്‍ നിന്നും പുറത്തു പോകുമെന്നും രാജ്ഭര്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച്‌ മറുപടി നല്‍കാന്‍ താന്‍ ബി.ജെ.പി ക്ക് 100 ദിവസം സമയം കൊടുത്തിട്ടുണ്ടെന്നും ഈ സമയത്തിനുള്ളില്‍ അതിന് വ്യക്തമായ ഉത്തരം ലഭിച്ചില്ലെങ്കില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുഹെല്‍ദേവ് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി 80 സീറ്റുകളിലും ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

NO COMMENTS