ലൈംഗിക പീഡനവും തട്ടിപ്പും കൈക്കൂലിയും – 12 മുതിർന്ന റവന്യു ഉദ്യോഗസ്ഥർ നിർബന്ധിത വിരമിക്കലിന് വിധേയരാവുന്നു.

147

ന്യൂഡൽഹി:ലൈംഗിക ,പീഡനവും തട്ടിപ്പും കൈക്കൂലിയും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ട 12 മുതിർന്ന റവന്യു ഉദ്യോഗസ്ഥർ നിർബന്ധിത വിരമിക്കലിന് വിധേയരാവുന്നു. ഉദ്യോഗസ്ഥതലത്തിലെ ശുദ്ധീകരണം ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നത്. ഇത് സംബന്ധിച്ച് സർക്കുലർ കേന്ദ്രം പുറത്തു വിട്ടു.

ഇന്ത്യൻ റവന്യു സർവ്വീസിൽ വിരമിക്കലിന് വിധേയരാവുന്ന 12 ഉദ്യഗസ്ഥരിൽ ഏഴ് പേർ കമ്മീഷണർമാരാണ്. ഒരു ജോയിന്റ് കമ്മീഷണറും മൂന്ന് അഡീഷണൽ കമ്മീഷണർമാരും ഒരു അസിസ്റ്റന്റ് കമ്മീഷണറും വിരമിക്കുന്നവരിൽ ഉൾപ്പെടും. റവന്യു വകുപ്പിലെ ഏറ്റവും ഉയർന്ന തസ്തികകളിലൊന്നാണ് കമ്മീഷണർ പദവി.

ഇനി ആരും മോഷ്ടിക്കുകയുമില്ല ഇനിയതിന് ആരെയും അനുവദിക്കുകയുമില്ല എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കണക്കിലെടുത്ത് കൊണ്ടുള്ള നടപടിയാണിതെന്നാണ് സർക്കാരിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. തിങ്കളാഴ്ചയാണ് സർക്കാർ ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.

ഇൻകംടാക്സ് ജോ. കമ്മീഷണർ അശോക് കുമാർ അഗർവാൾ, കമ്മീഷണർമാരായ സഞ്ജയ്കുമാർ ശ്രീവാസ്തവ, അലോക് കുമാർ മിത്ര, അരുലപ്പ, അജോയ് കുമാർ സിംഗ്, ബി രാജേന്ദ്രപ്രസാദ്, ഹോമി രാജവംസ്, സ്വേതബ് സുമൻ, അഡീഷണൽ കമ്മീഷണർ അന്ദാസു രവീന്ദർ, വിവേക് ബത്ര, ചന്ദർ സെയ്ൻ ബാരതി, അസിസ്റ്റന്റ് കമ്മീഷണർ രാംകുമാർ ഭാഹഗവ എന്നിവരാണ് നിർബന്ധിത വിരമിക്കലിന് വിധേയരാവുന്നത്.

ഇവരിൽ ചിലർക്കെതിരേ കുറ്റപത്രം സമർപ്പിക്കപ്പെട്ട് വിചാരണ നേരിടുകയാണ്. ഇതിലൊരാൾ 1994മുതൽ 2014വരെ സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥനാണെന്നും കേന്ദ്രവൃത്തങ്ങൾ പറയുന്നു. കണക്കിൽപ്പെടാത്ത കോടികളുടെ ആസ്തിയുള്ളവരാണ് ഇവരിൽ ചിലർ.

NO COMMENTS