‘ഇലക്‌ട്രിക് ഓട്ടോ’ (ഇ-ഓട്ടോ) ‘നീം-ജി’യുടെ സര്‍വീസ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

145

തിരുവനന്തപുരം : സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെ.എ.എല്‍.) നെയ്യാറ്റിന്‍കരയിലെ പ്ലാന്റില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കേരളത്തിന്റെ സ്വന്തം ‘ഇലക്‌ട്രിക് ഓട്ടോ’ (ഇ-ഓട്ടോ) ‘നീം-ജി’യുടെ സര്‍വീസ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവരുമായി എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് നിയമസഭയിലേക്കായിരുന്നു കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോയുടെ ആദ്യയാത്ര.

ഇലക്‌ട്രിക് വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തില്‍ കേരളത്തിന്റെ പങ്കാളിത്തം കൂടിയാണ് ഇതോടെ എഴുതിച്ചേര്‍ക്കപ്പെടുന്നത്. ഈ വര്‍ഷം ജൂണിലാണ് കെ.എ.എല്ലിന് ഇ-ഓട്ടോ നിര്‍മാണത്തിനുള്ള കേന്ദ്രാനുമതി ലഭിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇ-ഓട്ടോ നിര്‍മാണത്തിന് അനുമതി നേടുന്നത്. ജൂലായിലായിരുന്നു വാഹനത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണം ആരംഭിച്ചത്.15-ഓളം വണ്ടികളാണ് ആദ്യഘട്ടത്തില്‍ നിരത്തിലിറക്കുന്നത്. ഈ മാസം 150 ‘നീം-ജി’ ഓട്ടോകള്‍ നിരത്തിലിറ ക്കാനാകുമെന്നാണ് കെ.എ.എല്‍. പ്രതീക്ഷിക്കുന്നത്. 2.8 ലക്ഷം രൂപയാണ് ഇ-ഓട്ടോയുടെ വില. ഇതില്‍ ഏകദേശം 30,000 രൂപയോളം സബ്‌സിഡി ലഭിക്കും. ബാറ്ററിക്കാണ് ഏറ്റവും കൂടുതല്‍ ചെലവ് വരുന്നത്. ഓട്ടോ നിര്‍മാണത്തിനാവശ്യമായ സാമഗ്രികകളെല്ലാം ഇന്ത്യയില്‍ നിര്‍മിച്ചവയാണ്. കാഴ്ചയില്‍ സാധാരണ ഓട്ടോയ്ക്ക് സമാനമായി തന്നെയാണ് ‘നീം-ജി’യുടെയും രൂപകല്‍പ്പന. ഡ്രൈവര്‍ക്കും മൂന്ന് യാത്രക്കാര്‍ക്കും സഞ്ചരിക്കാം.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ദൂരം സുഗമമായി ഓടുമെന്നാണ് നിര്‍മാണഘട്ടത്തില്‍ കെ.എ.എല്‍. പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, പരീക്ഷണഘട്ടത്തില്‍ ഒറ്റത്തവണ ചാര്‍ജിങ്ങില്‍ 120 കിലോമീറ്റര്‍ ദൂരം വരെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഒറ്റ ബാറ്ററിയില്‍, 480 കിലോ ഭാരവുമായി പൊന്‍മുടിയിലെ 22 ഹെയര്‍പിന്നുകള്‍ താണ്ടി ഹില്‍ടോപ്പിലെത്താന്‍ വാഹനത്തിന് സാധിച്ചതായും ഇത്തരത്തില്‍ ഹില്‍ ടോപ്പിലേക്ക് കയറുന്ന ആദ്യ ഇലക്‌ട്രിക് വാഹനം ‘നീം-ജി’ ആണെന്നും കെ.എ.എല്‍. ജൂനിയര്‍ എന്‍ജിനീയര്‍ വി. വിജയ പ്രദീപ് പറഞ്ഞു.

60 വാട്ട് ‘ലിഥിയം അയണ്‍’ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂര്‍ 45 മിനിറ്റ് കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനാകുമെന്ന് കമ്ബനി അവകാശപ്പെടുന്നു. ബാറ്ററി ഇന്‍-ബില്‍ട്ട് അല്ലാത്തതിനാല്‍ മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യുംപോലെ വീട്ടിലെ പ്ലഗില്‍ തന്നെ നീം-ജി ബാറ്ററിയും ചാര്‍ജ് ചെയ്യാനാകും. ഓട്ടോയ്ക്കൊപ്പംതന്നെ ചാര്‍ജിങ് കേബിളും കമ്ബനി നല്‍കും. ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 50 പൈസയാണ് ചെലവ്.

കാര്‍ബണ്‍ മലിനീകരണം ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, കുലക്കവും ശബ്ദവും തീരെ കുറവായിരിക്കുമെന്നും കമ്ബനി അവകാശപ്പെടുന്നു. ഇ-ഓട്ടോ സംബന്ധിച്ച്‌ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ വാഹനം ഫ്ലാഗ്‌ഓഫ് ചെയ്യുന്ന ദിവസം സൗജന്യ സര്‍വീസുകളും കെ.എ.എല്‍. വാഗ്ദാനം ചെയ്യുന്നുണ്ട്.

നിലവില്‍ കെ.എ.എല്‍. വഴി നേരിട്ടായിരിക്കും ഇ-ഓട്ടോകളുടെ വില്‍പ്പന. തുടര്‍ന്ന് വാഹനങ്ങളുടെ പ്രകടനം നിരീക്ഷിച്ച്‌ ഡീലര്‍ഷിപ്പ് വഴി കൂടുതല്‍ ജില്ലകളില്‍ വില്‍പ്പനയ്ക്കെത്തിക്കും. നിര്‍മാണം കൂടുന്നതിനനുസരിച്ച്‌ വില്‍പ്പനശാലകളും സര്‍വീസ് സെന്റുകളും വ്യാപകമാക്കാനാണ് കെ.എ.എല്ലിന്റെ പദ്ധതി.

NO COMMENTS