കാസര്‍കോട്: കെ എസ് ഇ ബിയ്‌ക്ക് വേണ്ടി ഓടുന്ന വാഹനത്തില്‍ കെ എസ് ഇ ബി എന്ന ബോര്‍ഡ് വച്ചതിന് 3250 രൂപ പിഴ ചുമത്തി. ആര്‍.ടി.ഒയുടെ അനുമതിയില്ലാതെയാണ് ബോര്‍ഡ് സ്ഥാപിച്ചതെന്ന് കാണിച്ചാണ് എം വി ഡി പിഴശിക്ഷ നല്‍കിയത്.
കാസര്‍കോട് എൻഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഓഫീസി ന്റെ ഫ്യൂസ് കെഎസ്‌ഇബി ഊരിയത് കഴിഞ്ഞ ദിവസമാണ്. വിവിധ മാസങ്ങളിലെ ബില്‍ തുകയായി 57,000 രൂപ അടയ്ക്കാനുണ്ടെന്ന് കാട്ടിയാണ് കെ എസ് ഇ ബി ഫ്യൂസൂരിയത്.
അതേസമയം മട്ടന്നൂരില്‍ ഫ്യൂസ് ഊരിമാറ്റിയതോടെ വൈദ്യുതി ചാര്‍ജ് ചെയ്യാൻ കഴിയാതെ വന്നതോടെ ആര്‍.ടി.ഒയുടെ മൂന്ന് വാഹനങ്ങള്‍ കട്ടപ്പുറത്തായിരുന്നു.ഇവിടെ വൈദ്യുതി തുക 52,820 രൂപ കുടിശിക ഉള്ളതിനാലാണ് വൈദ്യുതി വിഛേദിച്ചത്. ഏപ്രില്‍, മേയ് മാസങ്ങളിലെ തുകയാണിത്. കണ്ണൂര്‍ ജില്ലയിലെ റോഡ് ക്യാമറകള്‍ നിയന്ത്രിക്കുന്നത് ഈ ഓഫീസില്‍ നിന്നാണ്. ജൂലായ് ഒന്നിന് രാവിലെയാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ ഫ്യൂസ് ഊരിയത്. ബില്‍ അടയ്ക്കാത്ത സംഭവത്തില്‍ മുൻപും ഈ ഓഫീസിലെ ഫ്യൂസ് ഊരിയിട്ടുണ്ട്.
23,000 രൂപ ബില്ലടയ്‌ക്കാത്തതിനാല്‍ കാസര്‍കോട് കറന്തക്കാട്ടുള്ള ആര്‍ ടി ഒ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്‌ഇബി ഊരിയിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ എമര്‍ജെൻസി ഫണ്ടില്‍ നിന്നാണ് പണമടച്ചത്.
തോട്ടികെട്ടി കെ എസ് ഇ ബിയുടെ ജീപ്പ് യാത്ര ചെയ്‌തതിനെത്തുടര്‍ന്ന് 20000 രൂപ പിഴയും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ഡ്രൈവര്‍ക്ക് 500 രൂപ പിഴയും എം വി ഡി ഈടാക്കിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് എം വി ഡി-കെഎസ്‌ഇബി പോര് തുടങ്ങിയത്.എ ഐ ക്യാമറകള്‍ വഴി പിഴയീടാക്കി തുടങ്ങിയതോടെ ആരംഭിച്ച കെഎസ്‌ഇബി-എംവിഡി പോര് ഇപ്പോഴും തുടരുകയാണ്.