മാഡ്രിഡ്: ഫുട്ബോള്‍ കരിയറില്‍ 600 ഗോള്‍ തികച്ച് ബാഴ്സലോണയുടെ അർജന്റൈൻ താരം ലയണല്‍ മെസി. ചാന്പ്യന്‍സ് ലീഗ് ഫുട്ബോള്‍ സെമി ഫൈനലിന്റെ ആദ്യ പാദ മത്സരത്തില്‍ ലിവര്‍പൂളിനെതിരേ നേടിയ രണ്ടാം ഗോളോടെയാണ് മെസി 600 തികച്ചത്.
മെസിയുടെ സമകാലീനനായ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റെണാള്‍ഡോ ക്ലബ്ബ് ഫുട്ബോളില്‍ 600 ഗോള്‍ തികച്ച അതേ ആഴ്ചയില്‍തന്നെയാണ് മെസിയും അതേ നാഴികക്കല്ല് പിന്നിടുന്നത്. 2004 മുതല്‍ ക്ലബ്ബ് ഫുട്ബോള്‍ കളിക്കുന്ന മെസി 683 മത്സരങ്ങളില്‍ നിന്നാണ് 600 ഗോള്‍ തികച്ചത്. എല്ലാ ഗോളുകളും ബാഴ്സയ്ക്കു വേണ്ടിയാണ്.
ഈ സീസണില്‍ ഇതുവരെയായി 46 മത്സരങ്ങളില്‍നിന്ന് 48 ഗോളുകളും 19 അസിസ്റ്റുകളും താരം നേടിക്കഴിഞ്ഞു. ലാലിഗ- 417, ചാന്പ്യന്‍സ് ലീഗ്-112, കോപ ഡെല്‍റേ-50, സ്പാനിഷ് സൂപ്പര്‍ കപ്പ്-13, ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ്-5, യുവേഫ സൂപ്പര്‍ കപ്പ്-3 എന്നിങ്ങനെയാണ് ബാഴ്സയ്ക്കായുള്ള മെസിയുടെ ഗോള്‍വേട്ട.
ആദ്യ ഗോള്‍ നേടി കൃത്യം 14 കൊല്ലത്തിനുശേഷമാണ് മെസി 600-ാം ഗോള്‍ നേടുന്നത്. 2005 മേയ് ഒന്നിന് അല്ബാസെറ്റെയ്ക്കെതിരേയായിരുന്നു മെസിയുടെ ആദ്യ ഗോള്‍. 2017 ഏപ്രില്‍ 23-ന് റയല്‍ മാഡ്രിഡിനെതിരേയാണു മെസി 500-ാം ഗോള്‍ നേടുന്നത്. ആദ്യ 100 ഗോള്‍ തികയ്ക്കാന്‍ മെസിക്ക് 188 മത്സരങ്ങളും അഞ്ചു വര്‍ഷം വേണ്ടിവന്നെങ്കിലും പിന്നീട് സൂപ്പര്മാന് വേഗത്തില്‍ പാഞ്ഞാണ് മെസി ഗോളുകള്‍ അടിച്ചുകൂട്ടിയത്.
801 മത്സരങ്ങളില്‍നിന്നാണ് റൊണാള്‍ഡോ 600 ഗോള്‍ നേട്ടം പൂര്‍ത്തിയാക്കിയത്. അദ്ദേഹത്തിന് ആദ്യ 100 ഗോള്‍ തികയ്ക്കാന്‍ 277 മത്സരങ്ങള്‍ വേണ്ടിവന്നു.