ന്യൂഡല്‍ഹി: ജെ എന്‍ യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരേ വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് കോളജിന്റെ പ്രധാനഗേറ്റില്‍ എത്തിയപ്പോഴാണ് പോലീസ് തടഞ്ഞത്. വിദ്യാര്‍ഥി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂണിയന് നേതാക്കളടക്കം 58 വിദ്യാര്‍ഥികളാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
ക്യാമ്പസിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു . രാവിലെ മാര്‍ച്ച് പോലീസ് തടഞ്ഞതോടെ പ്രധാനഗേറ്റില്‍ സംഘര്‍ഷാവസ്ഥ നിലനില്‍നിന്നിരുന്നു. പോലീസ് ബാരിക്കേഡുകള്‍ മറിച്ചിടാന്‍ വിദ്യാര്‍ഥികള്‍ ശ്രമിച്ചു. പോലീസ് ഭീതി പരത്താന്‍ ശ്രമിക്കുകയാണെന്നും കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റതായും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
മാര്‍ച്ചിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാനപാതയില്‍നിന്ന് മാറിയാണ് ഇപ്പോള്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധ മാര്‍ച്ച് നടക്കുന്നത്. ഇതിനിടെ ജെഎന്‍യു സമരത്തില്‍ സര്‍ക്കാര്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചു. യുജിസി മുന്‍ ചെയര്മാന് അടങ്ങുന്ന മൂന്നംഗ സമിതി വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
നിലവിലെ ഫീസ് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും വിദ്യാര്‍ഥികള്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന ദിവസം പ്രതിഷേധ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്.