അപായ സൂചനകൾ തോന്നുന്നോ: വിളിക്കാം ഇ സഞ്ജീവനി ഡോക്ടർമാരെ

14

സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം ശക്തിപ്പെട്ടതിനാൽ ഗൃഹ പരിചരണത്തിലിരിക്കുന്ന രോഗികളെക്കൂടി മുന്നിൽ കണ്ട് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൂടുതൽ ഡോക്ടർമാരെ നിയമിച്ച് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് ഒപിയിൽ പകൽ സമയം 15 മുതൽ 20 ഡോക്ടർമാരേയും രാത്രികാലങ്ങളിൽ നാലു ഡോക്ടർമാരേയും നിയമിച്ചിട്ടുണ്ട്. ഒരു മിനിറ്റിൽ താഴെയാണ് കാത്തിരിപ്പ് സമയം. രോഗികൾ കൂടുകയാണെങ്കിൽ അതനുസരിച്ച് ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഗൃഹ പരിചരണത്തിൽ ഇരിക്കുമ്പോൾ അപായ സൂചനകൾ തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ആപത്താണ്. ശ്വാസംമുട്ടൽ, നെഞ്ചിടിപ്പ് കൂടുക, നെഞ്ചുവേദന, സംസാരിക്കാൻ പ്രയാസം, കാലിൽ നീര്, അബോധാവസ്ഥ, ഓർമ്മ ക്കുറവ്, അമിത ക്ഷീണം, ഉണർന്നെഴുന്നേൽക്കാൻ പ്രയാസം തുടങ്ങിയവയാണ് അപായ സൂചനകൾ. പലർക്കും അപായ സൂചനകളെ പറ്റി സംശയമുണ്ടാകാം. അന്നേരം രോഗിക്കോ, രോഗിക്ക് നേരിട്ട് സംസാരിക്കാൻ പ്രയാസമുണ്ടെങ്കിൽ രോഗിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് മറ്റൊരാൾക്കോ ഇ സഞ്ജീവനി ഡോക്ടറോട് സംസാരിക്കാവുന്നതാണ്.

ഇതുവരെ മൂന്നര ലക്ഷത്തോളം പേർക്കാണ് ഇ സഞ്ജീവനി വഴി സേവനം ലഭ്യമാക്കിയത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 18,000ത്തിലധികം പേരാണ് കോവിഡ് ഒപി സേവനം പ്രയോജനപ്പെടുത്തിയത്. ഒരുദിവസം ശരാശരി 1000മുതൽ 1500 പേർക്കാണ് സേവനം നൽകിയത്. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് 800 ശതമാനത്തിലധികം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കുന്ന ജനറൽ ഒപിയിൽ ഏത് വിധത്തിലുള്ള അസുഖങ്ങൾക്കും ചികിത്സ സംബന്ധമായ സംശയങ്ങൾക്കും സേവനം തേടാം. 6 മിനിറ്റ് 15 സെക്കന്റ് സമയമാണ് ഒരു പരിശോധനക്കായി മാത്രം ശരാശരി ചെലവിടുന്നത്. കാത്തിരുപ്പ് സമയം 58 സെക്കന്റായി കുറക്കാൻ ഇ സഞ്ജീവനിയിൽ ഒരുക്കിയ പുതിയ സംവിധാനം സഹായിച്ചു. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഡോക്ടർ ടു ഡോക്ടർ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

എങ്ങനെ ഇ സഞ്ജീവനി വഴി ഡോക്ടറെ കാണാം?

ആദ്യമായി https://esanjeevaniopd.in എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.

ആ വ്യക്തി ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.തുടർന്ന് ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ലഭിച്ച ടോക്കൺ നമ്പർ ചേർത്ത് പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം.

വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടൻ തന്നെ ഡൗൺലോഡ് ചെയ്യാം.

ഇ സഞ്ജീവനിയിലൂടെ ലഭിക്കുന്ന കുറിപ്പടി തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ ലഭ്യമായ മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കുന്നു. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാം.

NO COMMENTS