ദേവേന്ദ്ര ഫഡ്‌നവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.

149

മുംബൈ: ഭൂരിപക്ഷമില്ലെന്ന ബോധ്യത്തെ തുടര്‍ന്ന് ഉപമുഖ്യമന്ത്രി സ്ഥാനം എന്‍സിപി നേതാവായ അജിത് പവാര്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മഹാ രാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്‌നവിസ് രാജിവെച്ചത് . വൈകിട്ട് മാധ്യമങ്ങളെ കണ്ട ഫഡ്‌നവിസ് രാജി ക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു. മാധ്യമങ്ങളെ കാണുന്നതിന് മുമ്ബ് ഫഡ്‌നവിസ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നു. ഉച്ചയോടെ ഉപമുഖ്യമന്ത്രി അജിത് പവാറും രാജിവെച്ചിരുന്നു.

മഹാരാഷ്ട്രയിലെ ജനവിധി ബിജെപിക്ക് അനുകൂലമായിരുന്നുവെന്ന് ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. സര്‍ക്കാരു ണ്ടാക്കാന്‍ ഗവര്‍ണര്‍ ആദ്യം ക്ഷണിച്ചപ്പോള്‍ ശിവസേന പിന്തുണ ഇല്ലാതിരുന്നതിനാല്‍ അതിന് ബിജെപി തയ്യാറായി ല്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കൊപ്പം നിന്ന് മറുപക്ഷവുമായി ചര്‍ച്ച നടത്തുകയായിരുന്നു ശിവസേന ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

ജനവിധിയെ വഞ്ചിക്കുകയാണ് ശിവസേന ചെയ്തത്. സഖ്യം നിലനില്‍ക്കെ ശിവസേന മറുപക്ഷവുമായി ചര്‍ച്ച നടത്തി. ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ കുതിരക്കച്ചവടത്തിനില്ലെന്നും ഒരു പാര്‍ട്ടിയേയും പിളര്‍ത്താനില്ലെന്നും ഫഡ്‌നവിസ് പറഞ്ഞു. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി ഇനി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുത്വത്തെ സോണിയഗാന്ധിക്ക് ശിവസേന അടിയറ വെച്ചെന്നും ഫഡ്‌നവിസ് ആരോപിച്ചു.

നാളെത്തന്നെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇതാണ് അധികാരം പിടിക്കാനുള്ള ബിജെപി നീക്കങ്ങളുടെ കരുത്ത് ചോര്‍ത്തിയത്. ഇതോടെയാണ് സഭയില്‍ പരാജയപ്പെടുന്നതിനേക്കാള്‍ രാജിവെച്ചൊഴിയുന്നതാണ് നല്ലതെന്ന തീരുമാനം ബിജെപി കൈക്കൊണ്ടത്.

അപ്രതീക്ഷിതമായി അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കി രാജ്യത്തെ ഞെട്ടിക്കാന്‍ ബിജെപി ധൈര്യപ്പെട്ടത് ശിവസേനയില്‍ നിന്ന് കോണ്‍ഗ്രസിലേക്കും പിന്നീട് ബിജെപിയിലുമെത്തിയ നാരായണ്‍ റാണെ അടക്കമുള്ള നേതാക്കളുടെ അവകാശവാദങ്ങളായിരുന്നു വെന്നാണ് വിവരങ്ങള്‍. ഇതില്‍ വിശ്വസിച്ചാണ് അജിത് പവാറുമായുള്ള ബാന്ധവത്തിന് ബിജെപി ഇറങ്ങിത്തിരിച്ചത്. അജിത് പവാറിന്റെ സ്വാധീനത്തിലുള്ള 35 എംഎല്‍എമാരുടെ പിന്തുണ ലഭിക്കുമെന്നായിരുന്നു ബിജെപി കണക്കുകൂട്ടിയിരുന്നത്.

ഈ കണക്കുകൂട്ടലുകളാണ് പിഴച്ചത്. അധികാരം പിടിക്കാന്‍ കോണ്‍ഗ്രസിലെയും ശിവസേനയിലെയും എന്‍സിപിയി ലെയും എംഎല്‍എമാരെ പാട്ടിലാക്കാന്‍ ബിജെപി ശ്രമിച്ചിരുന്നുവെങ്കിലും അജിത് പവാറിന്റെ കാര്യത്തില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ അജിത് പവാറിനൊപ്പം നിന്ന 11 എംഎല്‍എ മാരേക്കൂടാതെ കൂടുതല്‍ പേരെ എത്തിക്കാന്‍ സാധിക്കുമെന്ന് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ശരദ് പവാര്‍ ശക്തമായ നിലപാടെടുത്തതോടെ ബിജെപി തന്ത്രങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ തുടങ്ങിയ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ചൊവ്വാഴ്ച സായാഹ്നത്തോടെ തിരശ്ശീല വീണത്.

NO COMMENTS