കോണ്‍ഗ്രസ് യുപിയില്‍ പുതിയ സഖ്യത്തിനൊരുങ്ങുന്നു ; പ്രിയങ്കാ ഗാന്ധിയുടെ വരവോടെ കോണ്‍ഗ്രസിനോടുള്ള തൊട്ട് കൂടായ്മ മാറിയെന്ന് പ്രവര്‍ത്തകര്‍ .

197

ലഖ്‌നൗ: പ്രിയങ്കാ ഗാന്ധിയുടെ വരവോടെ കോണ്‍ഗ്രസിനോടുള്ള തൊട്ട് കൂടായ്മ മാറിയെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.സമാജ് വാദി ബിഎസ്പി സഖ്യത്തിലുണ്ടായിരുന്നവരെ കോണ്‍ഗ്രസിലേക്ക് എത്തിക്കാനുള്ള നീക്കങ്ങളലാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതേസമയം ഇതിനുള്ള സൂചനയും പാര്‍ട്ടി നല്‍കുന്നുണ്ട്. ചെറുപാര്‍ട്ടികളെ കൂട്ടുപിടിച്ച്‌ പുതിയൊരു പ്രതിപക്ഷ സഖ്യമുണ്ടാക്കാനാണ് നീക്കം. കോണ്‍ഗ്രസിന്റെ വോട്ടുബാങ്കുമായി ചേര്‍ന്ന് പോകുന്ന പാര്‍ട്ടികളാണ് സഖ്യത്തിലേക്ക് വരാന്‍ ഒരുങ്ങുന്നത്. അങ്ങനെയങ്കില്‍ യുപിഎ സംസ്ഥാനത്ത് വീണ്ടും ഉണ്ടാക്കുന്നതിന് പ്രിയങ്ക മുന്‍കൈയ്യെടുത്തേക്കും. ബൂത്ത് തല പ്രവര്‍ത്തനവും പ്രചാരണവുമായി കോണ്‍ഗ്രസ് കാടിളക്കിയുള്ള പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രിയങ്കയ്ക്ക് പ്രാദേശിക തലത്തിലുള്ള പ്രതിച്ഛായ കണ്ടറിഞ്ഞാണ് പലരും കോണ്‍ഗ്രസുമായി ചര്‍ച്ചയ്ക്ക് തയ്യാറായത്.തിരഞ്ഞെടുപ്പ് അടുത്തതോടെ ചെറുപാര്‍ട്ടികള്‍ വിലപേശല്‍ തുടങ്ങിയിരിക്കുകയാണ്. ഇവിടെയാണ് പ്രിയങ്കയുടെ റോള്‍ എല്ലാവര്‍ക്കും സ്വീകാര്യമാകുന്നത്. ബിജെപിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ്. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നാല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും മനസ്സിലാക്കിയാണ് ഇവര്‍ സഖ്യം മാറുന്നത്. പ്രിയങ്കയുടെ വരവോടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന് നേതാവും മേല്‍വിലാസവും ഉണ്ടായെന്ന് ഇവര്‍ പറയുന്നു.ആര്‍എല്‍ഡി നേതാവ് അനില്‍ ദുബെ പറയുന്നത് മഹാസഖ്യത്തിനൊപ്പമാണ് പാര്‍ട്ടിയെന്നാണ്. എന്നാല്‍ അഞ്ച് സീറ്റ് തരാന്‍ മായാവതി ഒരുക്കമല്ല. അതുകൊണ്ട് പാര്‍ട്ടിക്കുള്ളില്‍ കോണ്‍ഗ്രസുമായി ചേരണമെന്നാണ് ആവശ്യം. ഇതിനോട് പാര്‍ട്ടിക്ക് യോജിപ്പുമുണ്ട്. അടുത്ത ദിവസം സഖ്യം വിടാനാണ് തീരുമാനം.ആര്‍എല്‍ഡിയാണ് പ്രതിപക്ഷ ഐക്യം വിടാന്‍ തീരുമാനിച്ചിരിക്കുന്നത്. എസ്പി ബിഎസ്പി സഖ്യവുമായുള്ള സീറ്റ് ചര്‍ച്ച എവിടെയുമെത്തുന്നില്ലെന്നാണ് പാര്‍ട്ടി സൂചിപ്പിക്കുന്നത്.പ്രിയങ്കാ ഗാന്ധി പത്ത് സീറ്റുകള്‍ ആര്‍എല്‍ഡിക്ക് നല്‍കാന്‍ തയ്യാറാണ്. ഇത് ഗെയിം ചേഞ്ചറാവും. ജാട്ടുകള്‍ക്കിടയില്‍ ആര്‍എല്‍ഡിക്ക് പിന്തുണ വര്‍ധിച്ചിരിക്കുകയാണ്. ബിജെപിയെ കൈവിട്ട സാഹചര്യത്തില്‍ അവര്‍ക്കുള്ള ഓപ്ഷന്‍ ആര്‍എല്‍ഡിയാണ്. കോണ്‍ഗ്രസിനെയും ഇവര്‍ പിന്തുണയ്ക്കുന്നുണ്ട്. ആര്‍എല്‍ഡി കോണ്‍ഗ്രസിനൊപ്പം നിന്നാല്‍ പത്ത് സീറ്റുകളില്‍ വരെ അത് വലിയ ചലനമുണ്ടാക്കും. ജാട്ടുകളും മുസ്ലീങ്ങളും യുപി വോട്ടുബാങ്കിനെ നിയന്ത്രിക്കുന്ന ഘടകമാണ്. കോണ്‍ഗ്രസിന് മുസഫര്‍നഗര്‍, കൈരാന പോലുള്ള മേഖലയില്‍ വലിയ നേട്ടം ഇതിലൂടെ സ്വന്തമാക്കാനാവും.ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന അപ്‌നാദളും സുഹല്‍ദേവ് പാര്‍ട്ടിയുമാണ് ഇപ്പോള്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സന്നദ്ധതയുള്ള പാര്‍ട്ടികള്‍. കുര്‍മികളുടെ ഒബിസി പാര്‍ട്ടിയാണ് അപ്‌നാനദള്‍. ഇവര്‍ പ്രിയങ്കയുമായി രഹസ്യ ചര്‍ച്ചയാണ് നടത്തിയത്. സുഹല്‍ദേവ് പാര്‍ട്ടി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ബര്‍ ഇതിനിടെ അമിത് ഷായുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അവര്‍ എന്‍ഡിഎയില്‍ തന്നെ തുടരാന്‍ താല്‍പര്യപ്പെടുന്നുണ്ട്. അപ്‌നാദളും കൂടി വന്നാല്‍ കോണ്‍ഗ്രസിന് ധൈര്യത്തോടെ പോരാടാന്‍ യുപിയില്‍ സാധിക്കും.പ്രിയങ്കയുടെ വരവിന് പിന്നാലെ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തീരുമാനിച്ച പാര്‍ട്ടിയായിരുന്നു മഹാന്‍ദളും പ്രഗതിശീല്‍ സമാജ് വാദി പാര്‍ട്ടിയും. ഇവരടക്കം വന്ന നാല് പാര്‍ട്ടികള്‍ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ചെറിയ മാര്‍ജിനിലുള്ള വിജയം കോണ്‍ഗ്രസിന് നേടി തരും. ഓരോ മണ്ഡലങ്ങളിലുമുള്ള വോട്ടുകളുടെ മാറി മറിയലുകളും, വോട്ടര്‍മാരുടെ അഭിപ്രായങ്ങളും പഠിച്ചാണ് പ്രിയങ്ക ഇത്തരമൊരു നിഗമനത്തിലെത്തിയത്. ഇവര്‍ വഴി പത്ത് സീറ്റുകള്‍ വരെ കൂടുതല്‍ നേടാന്‍ കോണ്‍ഗ്രസിന് സാധിക്കും.കോണ്‍ഗ്രസിന്റെ ബൂത്ത് തല പ്രവര്‍ത്തനം അത്ര ശക്തമല്ലാത്ത മേഖലയില്‍ നിന്നുള്ള പാര്‍ട്ടികളാണ് ഇവര്‍. ഇവിടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും കൂടുതല്‍ സീറ്റ് നേടാനും ഈ പാര്‍ട്ടികള്‍ക്ക് സാധിക്കും. ഒബിസി കോണ്‍ഗ്രസിന്റെ വോട്ടുബാങ്കല്ല. അവര്‍ എസ്പിയുടെയും ബിഎസ്പിയുടെയും വോട്ടുബാങ്കാണ്. ഇത് ഭിന്നിച്ചാല്‍ നല്ലൊരു ശതമാനം കോണ്‍ഗ്രസിന് ലഭിക്കും. മുന്നോക്ക വിഭാഗങ്ങളിലെ നേട്ടം കൂടിയാവുമ്ബോള്‍ 30 സീറ്റുകളില്‍ പാര്‍ട്ടിക്ക് നേട്ടം ഉണ്ടാവും.പ്രാദേശിക തലത്തില്‍ ഈ പാര്‍ട്ടികള്‍ക്കുള്ള ബന്ധം വളരെ ശക്തമാണെന്ന് പ്രിയങ്കയുടെ ടീം നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ബിജെപിയുടെ വോട്ടുകള്‍ ചെറുപാര്‍ട്ടികള്‍ ചോര്‍ത്തുമെന്നാണ് പ്രിയങ്കയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. മോദിയുടെ പ്രതിച്ഛായ യുപിയില്‍ ഇല്ലാതായെന്നും, ഇപ്പോള്‍ സംസ്ഥാനത്തെ പ്രശ്‌നങ്ങളാണ് തിരഞ്ഞെടുപ്പിനെ നയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം രാഹുലിന്റെ ടീം നടത്തിയ ബൂത്ത് അനാലിസിസില്‍ പ്രിയങ്കയുടെ നീക്കങ്ങള്‍ ഗ്രാമീണ-നഗര മേഖലയില്‍ പാര്‍ട്ടിയെ പ്രശസ്തമാക്കിയെന്ന് ഫറയുന്നു. ചെറുപാര്‍ട്ടികള്‍ കൂട്ടമായി എത്തുന്നതോടെ പ്രിയങ്ക സുപ്രധാന ഫാക്ടറായി ഉത്തര്‍പ്രദേശില്‍ മാറിയെന്നാണ് വിലയിരുത്തല്‍.

NO COMMENTS