49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയത്തിനിടെ ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നി ഇറങ്ങിപ്പോയി.

259

തിരുവനന്തപുരം: 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയത്തിനിടെ ജൂറിയില്‍ രൂക്ഷമായ തര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ട്. അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് അവസാന സെഷനില്‍ നിന്ന് ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നി ഇറങ്ങിപ്പോയി

മികച്ച സംവിധായകനുള്ള പുരസ്കാരത്തിന്‍റെ പേരിലായിരുന്നു തര്‍ക്കം. മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ കാന്തന്‍- ദി ലവര്‍ ഓഫ് കള‌റിന്‍റെ സംവിധായകന്‍ സി ഷെരീഫിന് തന്നെ മികച്ച സംവിധായകനുള്ള അവാര്‍ഡും നല്‍കണമെന്ന് ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നി നിര്‍ബന്ധം പിടിച്ചു. എന്നാല്‍ ജൂറി ചെയര്‍മാന്‍റെ നിര്‍ദേശം മറ്റ് അംഗങ്ങള്‍ നിരസിച്ചുവെന്നും ഇതോടെ രോഷാകുലനായ ചെയര്‍മാന്‍ വിധി നിര്‍ണയത്തില്‍ നിന്നും ഇറങ്ങിപ്പോയെന്നുമാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.

ജൂറി ചെയര്‍മാനെ അനുനയിപ്പിക്കാന്‍ അക്കാദമി അംഗങ്ങള്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മികച്ച നടനുള്ള പുരസ്കാരത്തിനായി ജയസൂര്യയും സൗബിനും കടുത്ത മത്സരമുണ്ടായെന്നും ഒടുവില്‍ വോട്ടെടുപ്പിലൂടെയാണ് ഇരുവര്‍ക്കും അവാര്‍ഡ് പങ്കിട്ടു നല്‍കാനുള്ള തീരുമാനം കൈക്കോണ്ടതെന്നും അക്കാദമിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ജൂറി ചെയര്‍മാനും അക്കാദമി സെക്രട്ടറിയും വിട്ടുനിന്ന വോട്ടെടുപ്പില്‍ സമിതിയിലെ നാലു പേര്‍ വീതം ജയസൂര്യയ്ക്കും സൗബിനും വോട്ട് ചെയ്യുകയായിരുന്നു. ഇതോടെയാണ് പുരസ്കാരം ഇരുവര്‍ക്കും തുല്യമായി പങ്കിട്ടു നല്‍കാന്‍ സമിതി തീരുമാനിച്ചത്.

ചലച്ചിത്ര പുരസ്കാര പ്രഖ്യാപന ചടങ്ങിലും ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നി പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് ചെയര്‍മാന്‍ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്നാണ് ആക്കാദമി നല്‍കിയ വിശദീകരണം.

എന്നാല്‍ പുരസ്കാര വിജയികളെ തിരഞ്ഞെടുക്കുന്നതിലെ കടുത്ത ഭിന്നതകള്‍ മൂലമാണ് കുമാര്‍ സാഹ്നി ചടങ്ങില്‍ നിന്നും വിട്ടു നിന്നതെന്നാണ് പുറത്തു വരുന്ന വിവരം. പുരസ്കാര പ്രഖ്യാപനത്തിന് ശേഷവും ജൂറി ചെയര്‍മാനെ അനുനയിപ്പിക്കാന്‍ അക്കാദമി അംഗങ്ങള്‍ ശ്രമിച്ചെങ്കിലും കുമാര്‍ സാഹ്നി സഹകരിച്ചില്ല.

NO COMMENTS