തിരുവനന്തപുരം:സംസ്ഥാനത്ത് പൊതുവേ ചൂട് വര്‍ധിക്കുകയാണ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വെള്ളിയാഴ്ച ഉയര്‍ന്ന താപനില സാധാരണയിലേതിനേക്കാള്‍ രണ്ടു മുതല്‍ നാലു വരെ സെല്‍ഷ്യസ് ഉയരാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
ജനുവരിയിലും ഫെബ്രുവരിയിലും താപനില സര്‍വകാല റിക്കാര്‍ഡ് കടക്കുകയും ചെയ്തു. കടലോര സംസ്ഥാനമായതിനാല്‍ ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും താപസൂചിക ഉയര്‍ത്തുന്ന ഘടകങ്ങളാണ്. അതിനാല്‍ സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ പ്രതിരോധിക്കാന്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശിക്കുന്നു.
ധാരാളമായി വെള്ളം കുടിക്കുകയും കുടിക്കാനായി ചെറിയ കുപ്പിയില്‍ വെള്ളം കരുതേണ്ടതുമാണ്.
നിര്‍ജലീകരണം വര്ധിപ്പിക്കാന്ശേഷിയുള്ള മദ്യംപോലുള്ള പാനീയങ്ങള്‍ പകല്‍ ഒഴിവാക്കുക.
പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കുക. ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കുക. പരീക്ഷാ ഹാളില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കുക.
അങ്കണവാടികളില്‍ കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റു രോഗംമൂലം അവശതയുള്ളവര്‍ എന്നിവര്‍ രാവിലെ 11 നും ഉച്ചകഴിഞ്ഞ് മൂന്നിനുമകം നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുക.
പകൽ പുറത്തിറങ്ങുന്പോള്‍ തൊപ്പിയോ കുടയോ ഉപയോഗിക്കുക.
നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിര്‍മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ട്രാഫിക് പോലീസുകാര്‍, മോട്ടോര്‍ വാഹന വകുപ്പ് പരിശോധനാ വിഭാഗം, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയവര്‍ തൊഴിലെടുക്കുന്പോള് വിശ്രമിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യുക.
പുറത്തിറങ്ങി സഞ്ചരിക്കുന്നവര്‍ക്കായി കുടിവെള്ളം നല്കാന് വിവിധ കൂട്ടായ്മകള്‍ മാതൃകാ പ്രവര്‍ത്തനം നടത്തുക.
പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക. പഴങ്ങള്‍ കൂടുതല്‍ കഴിക്കുക.
വളര്‍ത്തു മൃഗങ്ങള്‍ക്ക് തണല്‍ ഉറപ്പുവരുത്തുക. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം ലഭ്യമാക്കാന്‍ ശ്രദ്ധിക്കുക.
ചൂടുമൂലം തളര്‍ച്ചയോ ആരോഗ്യ പ്രശ്നങ്ങളെ ഉണ്ടായാല്‍ ഉടനേ പ്രഥമ ശുശ്രൂഷ നല്‍കുക. ആവശ്യമെങ്കില്‍ വൈദ്യസഹായം തേടുക.