തിരുവനന്തപുരം: ധനുവച്ചപുരം ഐ.ടി.ഐയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന തിന്റെ ഭാഗമായ ആദ്യഘട്ട വികസന പദ്ധതികൾ തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര തലത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക മികവും കൊണ്ടുവരാൻ പദ്ധതിയിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
കിഫ്ബിയുമായി സഹകരിച്ചാണ് 65 കോടി രൂപ ചെലവിട്ട് പദ്ധതി യാഥാർത്ഥ്യമാക്കുക. ഇതിൽ ആദ്യ ഘട്ടമായി 11.80 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ദീർഘകാലത്തേക്കുള്ള വികസനപദ്ധതികളാണ് കിഫ്ബി മുഖേന നടത്തുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ വ്യാവസായിക പരിശീലന ത്തിലും നൈപുണ്യ വികസനത്തിലും സംസ്ഥാനം ഏറെ പുരോഗതി നേടിയതായും മന്ത്രി പറഞ്ഞു.
ധനുവച്ചപുരം ഐ.ടി.ഐയിൽ നടന്ന ചടങ്ങിൽ സി.കെ ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.ആൻസലൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ജനപ്രതിനിധികൾ, കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ് മാനേജിങ് ഡയറക്ടർ എസ്. ചന്ദ്രശേഖർ, കെ.എ.എസ്.ഇ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എം.ആർ അനൂപ്, ഐ.ടി.ഐ പ്രിൻസിപ്പൽ സാംരാജ്, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.