നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ദിവസവും രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ എല്ലാ കടകളും തുറക്കാം- ജില്ലാ കളക്ടര്‍

79

കാസര്‍കോട് : സി ആര്‍ പി സി 144 പ്രകാരം നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ എല്ലാ ദിവസവും രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ ഒന്നിടവിട്ട ദിവസങ്ങളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രം തുറക്കുന്നതിനാണ് അനുമതി.

ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ എല്ലാ കടകളും രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ തുറക്കാം. എന്നാല്‍ കടകളില്‍ ആളുകള്‍ കൂട്ടം കൂടരുത്. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കൃത്യമായി ഉപയോഗിക്കുകയും സാമൂഹ്യ അകലം പാലിക്കണം. ഇത് ഉറപ്പു വരുത്തേണ്ടത് കടയുടമകളാണ്. കടകളിലെ ജീവനക്കാര്‍ മാസ്‌ക്, കയ്യുറ എന്നിവ നിര്‍ബന്ധമായും ധരിക്കണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കടകള്‍ അപ്പോള്‍ തന്നെ അടച്ചു പൂട്ടുന്നതിന് കളക്ടര്‍ പോലീസിന് നിര്‍ദേശം നല്‍കി.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ തുറന്ന് പ്രവൃത്തിക്കാം.

മെഡിക്കല്‍ ഷോപ്പുകള്‍ക്ക് സമയ നിയന്ത്രണം ബാധകമല്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, മോട്ടോര്‍ വാഹന ഷോറൂമുകള്‍ എന്നിവ തുറക്കരുത്.

ദേശീയ പാതയോരങ്ങളിലെ ഹോട്ടലുകള്‍ക്ക് രാവിലെ എട്ട് മുതല്‍ രാത്രി ഒമ്പത് വരെ തുറക്കാം

ദേശീയ പാത, കാഞ്ഞങ്ങാട് -കാസര്‍കോട് കെഎസ് ടി പി റോഡരികുകളിലുള്ള ഹോട്ടലുകള്‍ രാവിലെ എട്ട് മുതല്‍ രാത്രി ഒമ്പത് വരെ തുറക്കാം. എന്നാല്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല. പാഴ്‌സലായി മാത്രം ഭക്ഷണം നല്‍കണം.

ജില്ലയിലൂടെ കടന്നു പോകുന്ന പഴം, പച്ചക്കറി,മത്സ്യ വാഹനങ്ങള്‍ തടയില്ല

കാസര്‍കോട് ജില്ല വഴി കടന്നു പോകുന്ന പഴം പച്ചക്കറി, മത്സ്യം തുടങ്ങിയവ കൊണ്ടു പോകുന്ന വാഹനങ്ങള്‍ ജില്ല അതിര്‍ത്തിയില്‍ തടയാന്‍ പാടില്ല. എന്നാല്‍ പച്ചക്കറി, പഴം,മത്സ്യം എന്നിവയുമായി കര്‍ണ്ണാടകയില്‍ നിന്ന് ജില്ലയിലേക്ക് മാത്രമായി വരുന്ന വാഹനങ്ങള്‍ ജില്ലാ അതിര്‍ത്തിയില്‍ നിര്‍ത്തി ജില്ലയിലെ മറ്റ് വാഹനങ്ങളിലേക്ക് സാധനങ്ങള്‍ മാറ്റണം.

ആരോഗ്യവകുപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഗ്ലൗസ്, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചതിനു ശേഷം മാത്രമേ സാധനങ്ങള്‍ കയറ്റാനും ഇറക്കാനും പാടുള്ളു. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്ത് വാഹനം കണ്ടുകെട്ടും. സാധനങ്ങളുമായി കര്‍ണ്ണാടകയില്‍ നിന്ന് വരുന്നവര്‍ക്ക് ജില്ലയിലേക്ക് പ്രവേശനം നല്‍കില്ല.

ജില്ലാ അതിര്‍ത്തിയില്‍ പച്ചക്കറി വാഹനത്തില്‍ കയറ്റിറക്ക് നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ മറ്റു ജീവനക്കാര്‍ എന്നിവര്‍ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഹാജരായി ആഴ്ചയിലൊരിക്കല്‍ കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുന്ന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കേണ്ടതാണ്.

കര്‍ണ്ണാടക മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം കെ എസ് ആര്‍ ടി സി

കര്‍ണ്ണാടക മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി ദക്ഷിണ കന്നഡ സര്‍ക്കാര്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തിയ ജൂലൈ 30 31 തീയ്യതികളില്‍ കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് നിന്നും തലപ്പാടി വരെ കെ എസ് ആര്‍ ടി സി ബസ് ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടവുമായി നടത്തിയ ചര്‍ച്ചയിലാണ് തിരുമാനം. ആഗസ്റ്റ് ഒന്നിനും വിദ്യാര്‍ഥികള്‍ക്കായി കര്‍ണ്ണാടക സര്‍ക്കാര്‍ വാഹന സൗകര്യം ഒരുക്കിയാല്‍ അന്നും ജില്ലാ ഭരണകൂടം കെ എസ് ആര്‍ ടി സൗകര്യം ഏര്‍പ്പെടുത്തും.

പരീക്ഷ എഴുതി തിരികെ എത്തുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും 14 ദിവസം റൂം ക്വാറന്റൈനില്‍ കഴിയണം. വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും പരീക്ഷകേന്ദ്രങ്ങളിലേക്ക് പോകാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മടങ്ങിയെത്തുന്ന രക്ഷിതാക്കളും നിര്‍ബന്ധമായും 14 ദിവസം റൂം ക്വാറന്റൈനില്‍ കഴിയണം. സ്വകാര്യ വാഹനങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകുന്നതിന് തടസ്സമില്ല. എന്നാല്‍ പരീക്ഷ കഴിഞ്ഞ് തിരികെ വരുമ്പോള്‍ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇവരും 14 ദിവസം റൂം ക്വാറന്റൈനില്‍ കഴിയണം.

അവശ്യസാധന കടകള്‍ അറിയാം

പച്ചക്കറി, പാല്‍, പലവ്യഞ്ജനങ്ങള്‍, അരിക്കടകള്‍, , മത്സ്യ മാംസാദികള്‍ എന്നിവ വില്‍ക്കുന്നവ, റൈസ് ആന്റ് ഫ്‌ളോര്‍ മില്ലുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയാണ് അവശ്യ സാധനങ്ങ കടകളായി പരിഗണിക്കുക. സംശയ ങ്ങള്‍ക്ക് വിളിക്കാം- 04994 255 001 (കണ്‍ട്രോള്‍ റൂം)

NO COMMENTS