ദില്ലിയിലെ കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ തീപിടുത്തം ; കാണാതായ മൂന്ന് മലയാളികളും മരിച്ചതായി സ്ഥിരീകരിച്ചു.

146

ദില്ലി: ദില്ലിയിലെ കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിനിടെ കാണാതായ മൂന്ന് മലയാളികളും മരിച്ചതായി സ്ഥിരീകരണം. നളിനാക്ഷിയമ്മ, മകന്‍ വിദ്യാസാഗര്‍, മകള്‍ ജയശ്രീ എന്നിവരാണ് മരിച്ചത്. അപകടത്തിനിടെ മൂന്ന് പേരെയും കാണാതായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തിയ എറണാകുളം ചേരാനെല്ലൂര്‍ സ്വദേശികളാണ് ഇവര്‍. കേരളത്തില്‍നിന്നുള്ള 13 അംഗ സംഘമായിരുന്നു ഹോട്ടലില്‍ ഉണ്ടായിരുന്നത്. 10 പേരെ രക്ഷപ്പെടുത്തി.

ആകെ 17 പേരാണ് അപകടത്തില്‍ മരിച്ചത്. ഇവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. അപകടത്തില്‍ അറുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചു. അപകടത്തില്‍ മജിസ്ടീരിയല്‍ അന്വേഷണത്തിന് ദില്ലി സര്‍ക്കാര്‍ ഉത്തരവിട്ടു. ഹോട്ടല്‍ പ്രവര്‍ത്തിച്ചത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.

പുലര്‍ച്ചെ 4.30 ഓടെയാണ് ഹോട്ടലില്‍ തീ പടര്‍ന്നത്. 26 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഞ്ച് നില കെട്ടിടത്തിലെ 48 മുറികളില്‍ 40 മുറികളിലും താമസക്കാര്‍ ഉണ്ടായിരുന്നു. തീ പടരുന്പോള്‍ താമസക്കാര്‍ ഉറക്കമായിരുന്നു. തീ പടര്‍ന്നത് പുലര്‍ച്ചയായിരുന്നതിനാല്‍ അപകടത്തിന്‍റെ തോത് കൂടാന്‍ കാരണമായെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. 35 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുക ശ്വസിച്ച്‌ ശ്വാസംമുട്ടിയാണ് കൂടുതല്‍ മരണവും സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. രണ്ട് പേര്‍ തീ പടരുന്നത് കണ്ട് ടെറസില്‍നിന്ന് എടുത്ത് ചാടിയത് മരണ കാരണമായി. വിദേശ സഞ്ചാരികളുടെ സ്ഥിരം കേന്ദ്രമാണ് അപകടം നടന്ന കരോള്‍ ബാഗ്.

NO COMMENTS