48 ആശുപത്രികളിൽ പീഡിയാട്രിക് സംവിധാനങ്ങൾ ഒരുക്കും .

10

തിരുവനന്തപുരം : മൂന്നാം തരംഗം മുന്നൊരുക്കമായി 48 ആശുപത്രികളിൽ സജ്ജമാകുന്ന പീഡിയാട്രിക് വാർഡുകളും ഐസിയുകളും 60 ശതമാനവും മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 490 ഓക്‌സിജൻ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകൾ, 158 എച്ച്.ഡി.യു. കിടക്കകൾ, 96 ഐ.സി.യു. കിടക്കകൾ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് സജ്ജമാക്കുന്നത്. മൂന്നാം തരംഗം മുന്നിൽ കണ്ട് വലിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്.

ആശുപത്രികളിൽ ഐസിയു, ഓക്‌സിജൻ കിടക്കകൾ വർധിപ്പിച്ച് വരുന്നു. ഇതോടൊപ്പം ഓക്‌സിജന്റെ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സ്റ്റേറ്റ് കോവിഡ് 19 കൺട്രോൾ റൂം സന്ദർശിച്ച് നടത്തിയ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് പ്രതിരോധിക്കുന്നതിന് വലിയ പ്രവർത്തനങ്ങളാണ് കോവിഡ് കൺട്രോൾ റൂം ചെയ്തു വരുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് 2020 ജനുവരി 30നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തതെങ്കിലും അതിനുമുമ്പേ ജനുവരി 24ന് സംസ്ഥാന കോവിഡ് കൺട്രോൾ റൂം പ്രവർത്തന സജ്ജമാക്കിയിരുന്നു. ഒന്നേ മുക്കാൽ കൊല്ലമായി വിശ്രമമില്ലാത്ത പ്രവർത്തനങ്ങളാണ് കൺട്രോൾ റൂം ചെയ്യുന്നത്. 14 ജില്ലകളിലും കൺട്രോൾ റൂമുകൾ പ്രവർത്തിച്ചുവരുന്നു. കോവിഡ് പ്രതിരോധത്തിന് ആത്മാർത്ഥ സേവനം നടത്തുന്ന സംസ്ഥാന, ജില്ലാതല കൺട്രോൾ റൂമിലെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.

സർവയലൻസ് ടീം, കോൾ സെന്റർ മാനേജ്‌മെന്റ് ടീം, ട്രെയിനിംഗ് ആന്റ് അവയർനസ് ജെനറേഷൻ, മെറ്റീരിയൽ മാനേജ്‌മെന്റ് ടീം, ഇൻഫ്രാസ്ട്രക്ച്ചർ, ലാബ് സർവയലൻസ് ടീം, മീഡിയ സർവയലൻസ് ടീം, ഡോക്യുമെന്റേഷൻ ടീം, പ്രൈവറ്റ് ഹോസ്പിറ്റൽ സർവയലൻസ് ടീം, വാക്‌സിനേഷൻ ടീം തുടങ്ങിയ നിരവധി വിദഗ്ധ കമ്മിറ്റികളാണ് കൺട്രോൾ റൂമിലുള്ളത്. ഓരോ വിഭാഗവും ഒരു നോഡൽ ഓഫീസറുടെയും റിപ്പോർട്ടിംഗ് ഓഫീസറുടെയും മറ്റ് സഹായികളുടേയും മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്.

ഓരോ ദിവസവും ഈ കമ്മിറ്റികൾ ചെയ്ത പ്രവർത്തനങ്ങളും ലഭ്യമായ വിവരങ്ങളും അവലോകനം ചെയ്താണ് നടപടികൾ സ്വീകരിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ എന്നിവരുടെയാരുടെയെങ്കിലും നേതൃത്വത്തിലാണ് അവലോകന യോഗം നടത്തുന്നത്.

ഈ കൺട്രോൾ റൂമിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് കോൾ സെന്ററുമുണ്ട്. കോൾസെന്ററിൽ വരുന്ന കോളുകൾക്ക് സംശയ ദൂരീകരിച്ച് ലഭിക്കുന്ന പ്രധാന വിവരങ്ങൾ നടപടികൾക്കായി ജില്ലകളിലേക്കും വിവിധ വകുപ്പുകളിലേക്കും കൈമാറും.

NO COMMENTS