വീട്ടമ്മയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയ യുവാവ് പണവും മൊബൈല്‍ ഫോണും അപഹരിച്ചു.

32

കൊല്ലം : ശാസ്താംകോട്ട സൗഹൃദം നടിച്ച്‌ വീട്ടമ്മയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയ യുവാവ് പണവും മൊബൈല്‍ ഫോണും അപഹരിച്ചു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ സ്വദേശിയായ വീട്ടമ്മയാണ് കബളിപ്പിക്കപ്പെട്ടത്.

ഇന്നലെ രാവിലെ 10.30 ന് പതാരത്തുള്ള സ്വകാര്യ പണയ സ്ഥാപനത്തില്‍ പോയി തിരികെ വരുന്ന വഴി പതാരം ഹൈസ്കൂള്‍ ജംഗ്ഷനില്‍ വച്ച്‌ ബൈക്കില്‍ വന്ന 40 വയസ് തോന്നിക്കുന്ന യുവാവ് ബൈക്ക് നിറുത്തി പരിചയമുള്ളയാളെ പോലെ സംസാരിക്കുകയും വീടിന്റെ അടുത്ത് ഇറക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റുന്നതിനിടെ ഇവരുടെ കയ്യിലുണ്ടായിരുന്ന ബാഗും സാധനങ്ങളും വാങ്ങി ബൈക്കിന്റെ മുന്നില്‍ വച്ചു.

കുറച്ചു മുന്നോട്ട് പോയ ശേഷം മുന്നിലിരുന്ന കവര്‍ മനപൂര്‍വം താഴെയിടുകയും അത് എടുക്കാനായി മുന്നോട്ട് മാറ്റി ബൈക്ക് നിറുത്തിയ ശേഷം കവര്‍ എടുക്കാനായി വീട്ടമ്മ ബൈക്കില്‍ നിന്ന് ഇറങ്ങിയ സമയത്ത് വേഗത്തില്‍ ബൈക്കോടിച്ചു പോകുകയുമായിരുന്നു.

വീട്ടമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയവര്‍ പൊലീസിനെ വിവരമറിയിച്ചു. സമീപത്തെ കടകളിലെ സി.സി.ടി.വി കാമറ പരിശോധിച്ചെങ്കിലും ഹെല്‍മറ്റും മാസ്കും വച്ചിരിക്കുന്നതിനാല്‍ മോഷ്ടാവിന്റെ മുഖം വ്യക്തമല്ലായിരുന്നു. പേഴ്സില്‍ 2800 രൂപയും മൊബൈല്‍ ഫോണും ഉണ്ടായിരുന്നു. ശൂരനാട് പൊലീസ് അന്വഷണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS