വിജ്ഞാന സമൂഹമായി മാറാനുള്ള ശ്രമങ്ങൾക്ക് കരുത്തുപകരും; മന്ത്രി വി ശിവൻകുട്ടി

17

കേരളത്തിലെ ഹൈസ്‌കൂൾ – ഹയർസെക്കന്ററി – വി.എച്ച്.എസ്.ഇ സ്‌കൂളുകളിൽ 100 എം.ബി.പി.എസ് വേഗതയിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്താൻ കൈറ്റും ബി.എസ്.എൻ.എല്ലും ധാരണയായി. നിലവിലുള്ള 8 എം.ബി.പി.എസ് വേഗതയിലുള്ള ഫൈബർ കണക്ഷനുകളിലാണ് പന്ത്രണ്ടര ഇരട്ടി വേഗതയിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് നൽകാനുള്ള ധാരണാപത്രം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെയും പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷിന്റെയും സാന്നിധ്യത്തിൽ കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്തും ബി.എസ്.എൻ.എൽ കേരളാ സി.ജി.എം സി.വി. വിനോദും കൈമാറിയത്.

ഇതോടെ ഹൈടെക് സ്‌കൂൾ പദ്ധതിയിൽപ്പെട്ട 4685 സ്‌കൂളുകളിലെ 45000 ക്ലാസ്മുറികളിൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനത്തിന് വേഗത കൂടിയ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് ലഭ്യമാകും. ഈ ക്ലാസ് മുറികളിൽ 2018ൽ കൈറ്റ് കിഫ്ബി ധനസഹായത്തോടെ ലാപ്‌ടോപ്പുകളും മൗണ്ട് ചെയ്ത പ്രൊജക്ടറുകളും യു.എസ്.ബി സ്പീക്കറുകളും നെറ്റ്‌വർക്കിംഗ് സൗകര്യവും ഇന്റർനെറ്റും ലഭ്യമാക്കിയിരുന്നു.

നിലവിൽ ക്ലാസ് മുറികളിൽ സമഗ്ര വിഭവ പോർട്ടലും സഹിതം മെന്ററിംഗ് പോർട്ടലും ഓഫ്‌ലൈൻ രൂപത്തിൽ ഉപയോഗിക്കാൻ സൗകര്യ മുണ്ടെങ്കിലും വേഗത കൂടിയ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് എല്ലാ ക്ലാസ്മുറികളിലും എത്തുന്നത് ഡിജിറ്റൽ/ ഓൺലൈൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള ക്ലാസ്‌റൂം വിനിമയങ്ങൾ ശക്തിപ്പെടുത്തും. ഇതോടെ കൈറ്റ് വിക്ടേഴ്‌സ് ചാനൽ എല്ലാ ക്ലാസ് മുറിയിലും തടസങ്ങളില്ലാതെ ലഭ്യമാകും.

പ്രതിവർഷം 10,000 രൂപ എന്ന നിരക്കിൽ (നികുതി പുറമെ) 8 എം.ബി.പി.എസ് വേഗതയിൽ ബ്രോഡ്ബാന്റ് നൽകാനുള്ള കരാറിൽ അധിക തുക ഈടാക്കാതെയാണ് ഇപ്പോൾ ബി.എസ്.എൻ.എൽ 100 എം.ബി.പി.എസ് വേഗതയിൽ ഇന്റർനെറ്റ് നൽകുന്നത്. ഒരു സ്‌കൂളിന് പ്രതിമാസം 3300 ജിബി ഡേറ്റ ഈ വേഗതയിൽ ഉപയോഗിക്കാം. രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന ഈ പദ്ധതി ഒരു വിജ്ഞാന സമൂഹമായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് കരുത്തു പകരുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

NO COMMENTS