നീലേശ്വരം നഗരസഭയില്‍ സുരക്ഷാ മുന്‍കരുതലുകളും ജാഗ്രതയും ശക്തമാക്കും

61

കാസറഗോഡ് : നീലേശ്വരത്തും പരിസര പ്രദേശങ്ങളിലും സമ്പര്‍ക്ക വ്യാപനത്തിന്റെ സൂചനകള്‍ പ്രകടമായതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ മുന്‍കരുതലുകളും ജാഗ്രതയും ശക്തമാക്കാന്‍ നീലേശ്വരം നഗരസഭയില്‍ ചേര്‍ന്ന ജാഗ്രതാ പരിപാലന സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വഴിയോര കച്ചവടം പൂര്‍ണ്ണമായും നിയന്ത്രിക്കും. വിവിധ സ്ഥലങ്ങളില്‍ കായിക വിനോദങ്ങളുടെ പേരില്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുവാന്‍ പോലീസ് നിരീക്ഷണം കര്‍ശനമാക്കും. മറ്റു പ്രദേശങ്ങളില്‍ നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വാഹനങ്ങളില്‍ മത്സ്യവും പച്ചക്കറിയും കൊണ്ടു വന്ന് വില്‍പ്പന നടത്തുന്നത് കര്‍ശനമായി നിയന്ത്രിക്കുവാന്‍ യോഗം തീരുമാനിച്ചു.

നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ സ്രവ പരിശോധനയ്ക്ക് എത്തിച്ചേരുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.നീലേശ്വരത്തെ വ്യാപാര സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ കൃത്യമായ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് സ്ഥാപനത്തിന്റെ ഉടമകള്‍ ഉറപ്പുവരുത്തണം.വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മാസ്‌ക്കും, കൈയ്യുറയും ഉപയോഗിക്കുന്നുണ്ടെന്നും സ്ഥാപന ഉടമ ഉറപ്പു വരുത്തേണ്ടതാണ്.

യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ മാാരായ പി.പി.മുഹമ്മദ്‌റാഫി, പി.എം.സന്ധ്യ, കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, പി.കെ.രതീഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ബാലകൃഷ്ണന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, ജോണ്‍ ഐമണ്‍, പി.യു.വിജയകുമാര്‍, നഗരസഭാ സെക്രട്ടറി സി.കെ.ശിവജി, നീലേശ്വരം സബ്ഇന്‍സ്‌പെക്ടര്‍ കെ.പി.സതീഷ്, വില്ലേജ് ഓഫീസര്‍ ടി.രാജേഷ് തുടങ്ങിവര്‍ പങ്കെടുത്തു

NO COMMENTS