സിആര്‍പിഎഫ് വാഹനത്തില്‍ കാറിടിച്ച സംഭവം തീവ്രവാദി ആക്രമണമാണെന്ന് പൊലീസ്.

162

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ ശനിയാഴ്ച്ച സിആര്‍പിഎഫ് വാഹനത്തില്‍ കാറിടിച്ച സംഭവം തീവ്രവാദി ആക്രമണമാണെന്ന് പൊലീസ്. പുല്‍വാമ തീവ്രവാദി ആക്രമണത്തിലേത് പോലെ സ്ഫോടക വസ്തുകള്‍ നിറച്ച കാര്‍ സിആര്‍പിഎഫ് ബസില്‍ ഇടിച്ച്‌ സ്ഫോടനമുണ്ടാക്കാനായിരുന്നു ശ്രമമെന്നും എന്നാല്‍ കാറിടിച്ചിട്ടും സ്ഫോടക വസ്തുകള്‍ വിചാരിച്ച രീതിയില്‍ പൊട്ടിത്തെറിക്കാതെ വന്നതോടെ ആക്രമണം ലക്ഷ്യം കാണാതെ പോകുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

കാറോടിച്ച ചാവേര്‍ ഒവൈസ് അഹമ്മദിന് പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവം തീവ്രവാദി ആക്രമണമാണെന്ന് തെളിഞ്ഞത്. മാര്‍ച്ച മുപ്പത് ശനിയാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് ബനിഹാളിലൂടെ കടന്നു പോവുകയായിരുന്ന സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് ഒരു സാന്‍ട്രോ കാര്‍ ഇടിച്ചുകയറി സ്ഫോടനമുണ്ടായത്. ശ്രീനഗറില്‍ നിന്നും ജമ്മുവിലേക്ക് വരികയായിരുന്നു സിആര്‍പിഎഫ് വാഹനവ്യൂഹം.

സ്ഫോടനത്തില്‍ ബസിന് കാര്യമായ തകരാര്‍ സംഭവിച്ചെങ്കിലും അകത്തുണ്ടായിരുന്ന ജവാന്‍മാര്‍ കൂടുതല്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. കാറോടിച്ച ഒവൈസ് അഹമ്മദിന് സ്വിച്ച്‌ അമര്‍ത്തി സ്പഫോടനം നടത്തണമെന്ന നിര്‍ദേശമാണ് നല്‍കിയത്. ഇതേ രീതിയില്‍ ഇയാള്‍ ചെയ്തെങ്കിലും സാങ്കേതിക തകരാര്‍ മൂലം സ്ഫോടനം നടന്നില്ല. ഇയാള്‍ കുറ്റസമ്മതം നടത്തുന്നതിന്‍റെ വീഡിയോ എഎന്‍ഐ പുറത്തു വിട്ടിട്ടുണ്ട്.

NO COMMENTS