ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ വിജയകരമായി വിക്ഷേപിച്ചു

479

ശ്രീഹരിക്കോട്ട : ‘നാവിക്’ പരമ്പരയിലെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 4.04-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. 36 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിന് ശേഷമായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ‘നാവിക്’ പരമ്പരയിലെ എട്ടാമത്തെ ഉപഗ്രഹമാണ് ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ. പി.എസ്.എല്‍.വി. എക്സ്.എല്‍. റോക്കറ്റ് ഉപയോഗിച്ചായിരുന്നു 1,425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ വിക്ഷേപണം.

വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ച് 19 മിനിറ്റ് 20 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. ഓഗസ്റ്റില്‍ വിക്ഷേപിച്ച ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-എച്ച് പരാജയമായിരുന്നു. ഇതിന് പകരമാണ് ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ. വിക്ഷേപിക്കുന്നത്. പി.എസ്.എല്‍.വി. ഉപയോഗിച്ച് നടത്തുന്ന 43-ാമത് വിക്ഷേപണമാണിത്.

കരയിലൂടെയും വെള്ളത്തിലൂടെയും ആകാശത്തിലൂടെയുമുള്ള യാത്രയ്ക്ക് സഹായം നല്‍കുകയാണ് നാവിഗേഷന്‍ ഉപഗ്രഹങ്ങളുടെ ദൗത്യം. നിലവില്‍ അമേരിക്കയ്ക്കും റഷ്യക്കും യൂറോപ്പിനും ജപ്പാനുമാണ് ഈ ഉപഗ്രഹ സംവിധാനമുള്ളത്. നാവിക് പരമ്പരയിലൂടെ ഇന്ത്യയ്ക്കും സ്വന്തം ഗതിനിര്‍ണയ സംവിധാനം യാഥാര്‍ഥ്യമാക്കാനാണ് ശ്രമം.

നാവിഗേഷനും റേഞ്ചിങിനുമായി ഇന്ത്യൻ ബഹിരാകാശരംഗം വിഭാവനം ചെയ്യുന്ന പദ്ധതിയാണ് ഐ.ആർ.എൻ.എസ്.എസ്. (IRNSS – Indian Regional Navigational Satellite System). ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം എന്നാണ് പൂർണ്ണരൂപം. നാവിക് (Navigation with Indian Constellation) എന്ന പേരിലും അറിയപ്പെടുന്നു

NO COMMENTS