റായ്പൂര്‍: പതജ്ഞലി തലവന്‍ രാംദേവിനെതിരെ ഛത്തീസ്ഗഡ് പോലീസ് കേസെടുത്തു. കോവിഡ് 19ന് അലോപ്പതി ചികിത്സക്ക് ഉപേയാഗിക്കുന്ന മരുന്നുകളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തിയതിനാണ് കേസ് . ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ഛത്തീസ്ഗഡ് യൂനിറ്റിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് റായ്പൂര്‍ സ്റ്റേഷനിലെ മുതിര്‍ന്ന പൊലീസ് സൂപ്രണ്ട് അജയ് യാദവ് പറഞ്ഞു.
ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും സര്‍ക്കാറിന്‍റെ എല്ലാ വകുപ്പുകളും കോവിഡിനെതിരെ കഠിന പരിശ്രമം നടത്തുമ്പോൾ അംഗീകൃത ചികിത്സ രീതികളെക്കുറിച്ച് രാംദേവ് തെറ്റിദ്ധാരണ പരത്തുന്നു. മോഡേണ്‍ മെഡിസിനെക്കുറിച്ചും അലോപ്പതി ചികിത്സയെക്കുറിച്ചുമാണ് രാംദേവിന്റെ പരാമര്‍ശം. 90 ശതമാനം രോഗികളെയും ഈ ചികിത്സയിലൂടെ ഭേദമാക്കിയിരുന്നു. എന്നാല്‍ രാംദേവിന്റെ പരാമര്‍ശം രോഗികളെ അപകടകരമായ നിലയിലെത്തിക്കും.
ഒരു വര്‍ഷമായി രാംദേവ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും സമൂഹമാധ്യമങ്ങളിലൂടെ കോവിഡ് അലോപ്പതി ചികിത്സയെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പരത്തുന്നുവെന്നുമാണ് പരാതി. സമൂഹമാധ്യമങ്ങളിലൂടെ രാംദേവിന്റെ പരാമര്‍ശങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍, കേന്ദ്രസര്‍ക്കാര്‍, ഇന്ത്യന്‍ കൗണ്‍സല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, മുന്‍നിര പോരാളികള്‍ തുടങ്ങിയവരെ വെല്ലുവിളിക്കുന്നതായും ഛത്തീസ്ഗഡ് പൊലീസ് പുറത്തിറക്കിയ വിജ്ഞാപനത്തിന്‍റെ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു.
കോവിഡ് 19ന്‍റെ വ്യാജവാര്‍ത്തകളെ പ്രതിരോധിക്കുന്നതിനായി ആരോഗ്യവകുപ്പിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ കോവിഡ് വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ അറിയിച്ചിരുന്നു.