ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന നിരക്ക് വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

177

തിരുവനന്തപുരം : ഗള്‍ഫ് മേഖലയിലേക്ക് കേരളത്തില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് വിമാനകമ്പനികള്‍ കുത്തനെ വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഓണവും വലിയപെരുന്നാളുമൊക്ക കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നാട്ടിലെത്തിയ പ്രവാസികളെ ഈ വര്‍ധന പ്രതികൂലമായി ബാധിക്കും.
സാധാരണക്കാരായ പ്രവാസികളെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികള്‍ തിരുത്തണമെന്നും സാധാരണ നിരക്കുകള്‍ പുനഃസ്ഥാപിച്ചു ഈ കാര്യത്തില്‍ എയര്‍ ഇന്ത്യ മാതൃക കാണിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

ഗള്‍ഫ് മേഖലയിലേക്ക് കേരളത്തില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് വിമാനകമ്പനികള്‍ കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്. ദശലക്ഷക്കണക്കിന് കേരളീയര്‍ ഗള്‍ഫ് നാടുകളില്‍ ജോലിയെടുക്കുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും കുറഞ്ഞ വരുമാനക്കാരും പ്രയാസപ്പെട്ട് ജീവിക്കുന്നവരുമാണ്. അവര്‍ക്ക് താങ്ങാനാവാത്ത വര്‍ദ്ധനയാണ് എയര്‍ലൈനുകള്‍ ഇപ്പോള്‍ നടപ്പാക്കുന്നത്.

ഓണവും വലിയപെരുന്നാളുമൊക്ക കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നാട്ടിലെത്തിയ പ്രവാസികളെ ഈ വര്‍ദ്ധന പ്രതികൂലമായി ബാധിക്കും. സെപ്തംബര്‍ ഒന്നിന് ഗള്‍ഫ് മേഖലയില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നതും ഈ ദിനങ്ങളില്‍ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടാകാന്‍ ഇടയാക്കിയിട്ടുണ്ട്. സാധാരണ ഗതിയില്‍ 4000 രൂപ മുതല്‍ 12000 രൂപ വരെ നിരക്കുള്ളിടത്ത് ഇപ്പോള്‍ അതിന്റെ അഞ്ചിരട്ടി തുകയാണ് ഈടാക്കുന്നത്. എന്നാല്‍ ചെന്നൈ, മുംബൈ തുടങ്ങിയ ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളില്‍ നിന്നും കാര്യമായ നിരക്ക് വര്‍ദ്ധന ഗള്‍ഫ് മേഖലയിലേക്ക് ഇല്ലാ എന്നതും ശ്രദ്ധേയമാണ്. തോന്നിയ പോലെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്നും വിമാന കമ്പനികളെ വിലക്കിയിരുന്ന നിയന്ത്രണങ്ങള്‍ ഡയറക്ടറേറ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എടുത്തു കളഞ്ഞത് ഇവരുടെ ചൂഷണത്തിനു ആക്കം കൂട്ടി എന്നു വേണം കരുതാന്‍.

സാധാരണക്കാരായ പ്രവാസികളെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികള്‍ തിരുത്തണമെന്നും സാധാരണ നിരക്കുകള്‍ പുനഃസ്ഥാപിച്ചു ഈ കാര്യത്തില്‍ എയര്‍ ഇന്ത്യ മാതൃക കാണിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

NO COMMENTS