സർക്കാർ ഓഫിസുകളിൽ പണമടയ്ക്കാൻ ഇനി ഇ ടി ആർ 5 (ETR5)

32

സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ പണമടയ്ക്കുന്നതിന് ഇനി eTR5. നേരത്തേയുള്ള പേപ്പർ TR5നു പകരമായാണു പുതിയ ഇല്കട്രോണിക് റെസിപ്റ്റ് സംവിധാനം. ട്രഷറി സംവിധാനങ്ങളിലെ സുതാര്യതയും കാര്യക്ഷമതയും കൃത്യതയും ഉറപ്പു വരുത്തുന്ന തിനുള്ള നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് eTR5 അടക്കമുള്ള നൂതന സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതെന്നു പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

ട്രഷറി സംവിധാനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി വരുന്ന ഓഗസ്റ്റ് മുതൽ ഉദ്യോഗസ്ഥർക്ക് ബയോമെട്രിക് ഒതന്റിഫിക്കേഷൻ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം ട്രഷറിയെ സാങ്കേതികമായി മെച്ചപ്പെടുത്തുന്നതിനു നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ട്രഷറി സെർവറിന്റെ ശേഷി വർധിപ്പിച്ചതും ഇതിന്റെ ഭാഗമായാണ്. ഇത്തരം നടപടികളിലൂടെ പൊതുജനങ്ങൾക്കു സർക്കാരുമായുള്ള സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ വേഗതയും കൃത്യതയും ലഭ്യമാക്കാനാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിലേക്കുള്ള വരവുകൾ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാക്കുന്നതിനായി രൂപം നൽകിയ ഇ-ട്രഷറിയിൽ പുതുതായി ഉൾപ്പെുടത്തി eTR5 മൊഡ്യൂൾ വഴിയാണു ഇലക്‌ട്രോണിക് TR5 പ്രവർത്തിക്കുന്നത്. ഓഫിസ് ജീവനക്കാർക്ക് കംപ്യൂട്ടർ വഴിയും ഫീൽഡ് ജീവനക്കാർക്ക് മൊബൈൽഫോൺ വഴിയും ഇതു പ്രവർത്തിപ്പിക്കാം. ഇടപാടുകൾ അന്നന്നുതന്നെ റീകൺസിലി യേഷൻ നടത്താനാകും. ഓഫിസുകളിൽ സ്വീകരിക്കുന്ന തുകയെക്കുറിച്ചുള്ള വിവരങ്ങൾ മേലധികാരികൾക്ക് ഏതുസമയവും പരിശോധിക്കാനാകുമെന്നതും പുതിയ സംവിധാനത്തിന്റെ പ്രത്യേകത.

തിരുവനന്തപുരം വിവാന്റ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ഫിനാൻസ് റിസോഴ്സസ് സെക്രട്ടറി കെ. മുഹമ്മദ് വൈ സഫിറുള്ള, ട്രഷറി ഡയറക്ടർ വി. സാജൻ, ചീഫ് കൺട്രോളർ എം.എസ്. അജയകുമാർ, ജോയിന്റ് ഡയറക്ടർ ജിജു പ്രിജിത്ത്, എൻ.ഐ.സി. ടെക്നിക്കൽ ഓഫിസർ അജിത് ബ്രഹ്‌മാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS