2023 ഏപ്രിൽ ഒന്നു മുതൽ നഗരസഭകളിൽ കെ സ്മാർട്ട് സേവനം: മന്ത്രി എം.ബി. രാജേഷ്

18

സംസ്ഥാനത്തെ മുഴുവൻ നഗരസഭകളിലും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകുന്ന രീതിയിൽ കെ സ്മാർട്ട് പദ്ധതിക്ക് 2023 ഏപ്രിൽ 1 ന് തുടക്കമാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ലൈഫ് പി എം എ വൈ ഗുണഭോക്തൃ സംഗമവും ആദ്യ ഗഡു വിതരണവും ഒപ്പം എന്ന നഗരസഭയുടെ ക്യാമ്പയിനും ഉദ്ഘാടനം ചെയ്യുകയായിരുന്നു.

കെ സ്മാർട്ട് പദ്ധതി നടപ്പാവുന്നതോടെ സേവനങ്ങൾ തേടി ജനങ്ങൾ നഗരസഭകളിലെത്തേണ്ട ആവശ്യമില്ല. ലോകത്തെവിടെ നിന്നും ഡിജിറ്റലായി അപേക്ഷകൾ സമർപ്പിക്കാനും സർട്ടിഫിക്കറ്റുകൾ സ്വീകരിക്കാനും കഴിയും. അവശേഷിക്കുന്ന അഴിമതി കൂടി ഇല്ലാതാക്കുന്നതിന് സർക്കാർ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണിത്. സേവനങ്ങൾ തേടി നിരവധി തവണ ഓഫീസുകൾ കയറിയിറങ്ങുന്ന സാഹചര്യം പൂർണമായി ഇല്ലാതാകും.

വികസന ക്ഷേമ പ്രവർത്തനങ്ങളിൽ തിരുവനന്തപുരം നഗരസഭയുടെ നടപടികൾ രാജ്യത്തിന് തന്നെ മാതൃകയാണ്. 4524 ഉപഭോക്താക്കൾക്ക് തുക അനുവദിച്ച നഗരസഭ 13131 വീടുകൾ നിർമിച്ചു നൽകുന്നതിന് നേതൃത്വം നൽകി. 300 കോടിയോളം രൂപ ഇതിനായി ചെലവഴിച്ചു. 88 കോടി കേന്ദ്രവിഹിതവും ബാക്കി തുക സംസ്ഥാന സർക്കാരും നഗരസഭയും നൽകിയ വിഹിതവുമാണ്. റവന്യൂ കമ്മി ഗ്രാന്റും ജി എസ് ടി വിഹിതവും നികുതി വിഹിതവുമടക്കം കോടികൾ കേന്ദ്രത്തിൽ നിന്ന് ലഭിക്കാത്ത സാഹചര്യത്തിലും ക്ഷേമ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്.

തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ മേഖലയിൽ മാത്രം കേന്ദ്ര സർക്കാർ നടപ്പിലാക്കിയപ്പോൾ രാജ്യത്താദ്യമായി നഗര മേഖലകളിൽ തൊഴിലുറപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച സംസ്ഥാനമാണ് കേരളം. ഇന്ന് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ 170000 തൊഴിലവസരങ്ങൾ സൃഷ്ടിച്ച് രാജ്യത്തിന് മാതൃകയായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുകൾ നടത്തുന്ന നഗരസഭയും തിരുവനന്തപുരമാണ്. തൊഴിലും വരുമാനവും കണ്ടെത്തുന്നതിനാവശ്യമായ ഇടപെടലുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്നു. വ്യവസായ വകുപ്പുമായി സഹകരിച്ച് സംരംഭങ്ങൾ ആരംഭിക്കുന്നതിലും തിരുവനന്തപുരം മികച്ച പ്രകടനം കാഴ്ചവെച്ചു.

ജനകീയ വിശ്വാസ്യതയോടെ മാലിന്യ സംസ്‌കരണത്തിൽ പുതു ചരിത്രമാണ് നഗരസഭ സൃഷ്ടിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയിരക്കണക്കിന് ജനങ്ങളെത്തുന്ന സ്ഥലത്ത് യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ മാലിന്യ പ്ലാന്റ് പ്രവർത്തിക്കുകയാണ്. സംസ്‌കരിക്കാത്ത മാലിന്യമാണ് ഗുരുതര പ്രശ്‌നം. പ്ലാന്റ് വരുമെന്നറിയുമ്പോൾ തന്നെ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നവർ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കണം. മേയറുൾപ്പെടെയുള്ള ജനപ്രതിനിധികൾ മാധ്യമപ്രവർത്തകരുമായി പ്ലാന്റ് സന്ദർശിച്ചത് സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനാണ്. ഭിന്നശേഷി സൗഹൃദ നഗരസഭയെന്ന നിലയിലും തിരുവനന്തപുരം മികവ് കാട്ടുന്നു. കക്ഷിരാഷ്ട്രീയ മൽസരങ്ങളുടെ വേദിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മാറരുത്. ജനങ്ങൾക്ക് പ്രവേശനം നൽകാതെയുള്ള സമരരീതികൾ പാടില്ല.

സമ്മർദ രാഷ്ട്രീയത്തിന്റെ കാലത്ത് രണ്ട് വർഷമായി മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ ഭരണ സമിതി നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. ജനങ്ങൾക്ക് വീട് ഉറപ്പു നൽകിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി വാഗ്ദാനം പൂർത്തീകരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. ലൈഫിനൊപ്പം മൽസ്യത്തൊഴിലാളികളടക്കമുള്ള വിവിധ വിഭാഗങ്ങൾക്ക് പാർപ്പിടം നൽകുന്ന പദ്ധതികളും സർക്കാർ തുടരുകയാണ്. വീട് സ്വപ്നമായ നാലായിരത്തിലധികം കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമാകുന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ പി.കെ. രാജു, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എസ്. സലിം, ഡി.ആർ. അനിൽ, ആതിര. എൽ.എസ്, പി. ജമീല ശ്രീധരൻ, സിന്ധു വിജയൻ, ജിഷ ജോൺ, അഡീഷണൽ സെക്രട്ടറി സജി കുമാർ വി എന്നിവർ പങ്കെടുത്തു.

NO COMMENTS