ഹൈടെക് ഫിഷ്മാർട്ടുകൾ എല്ലാമണ്ഡലങ്ങളിലും ആരംഭിക്കും – മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ

78

തിരുവനന്തപുരം : ഹൈടെക് ഫിഷ്മാർട്ടുകൾ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ആരംഭിക്കാൻ നടപടി സ്വീകരി ച്ചതായി ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. നിലവിൽ ആറ് മണ്ഡലങ്ങളിലാണ് ഹൈടെക് ഫിഷ് മാർട്ട് ഉള്ളത്.

തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിൽ ആരംഭിച്ച ആധുനിക ഫിഷ്മാർട്ടിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ടൂറിസം – സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

ഹാർബർ ടു മാർക്കറ്റ് കോൾഡ് ചെയിൻ പദ്ധതിയുടെ ഭാഗമായാണ് എല്ലാ അസംബ്ലി മണ്ഡലങ്ങളിലും ആധുനിക ഫിഷ്മാർട്ടുകൾ സ്ഥാപിക്കുന്നതിന് മത്സ്യഫെഡ് തീരുമാനിച്ചത്. ഹാർബറുകളിൽ നിന്നും മത്സ്യം സംഭരിച്ച് കോൾഡ് സ്റ്റോറേജ് സംവിധാനമുള്ള വാഹനങ്ങൾ വഴി ഫിഷ്മാർട്ടുകളിൽ എത്തിക്കുന്നതാണ് പദ്ധതി.

മത്സ്യബന്ധനവും വിപണനവും ശക്തിപ്പെടുത്തുന്നതിന് സർക്കാർ രൂപീകരിച്ച ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റി കളുടെ നേതൃത്വത്തിൽ സ്ഥിരം വില സമ്പ്രദായം നടപ്പിലാക്കുന്നതിനും മത്സ്യവിപണന ശൃംഖല ശക്തിപ്പെടുത്തുന്ന തിനുമാണ് ആധുനിക ഫിഷ്മാർട്ടുകൾ ആരംഭിക്കുന്നത്.

സഹകരണ ബാങ്കുകൾ നടത്തുന്ന ഫിഷ്മാർട്ടുകൾക്ക് മത്സ്യം നൽകുന്നതിലൂടെ കൂടുതൽ ഗുണഭോക്താക്കൾക്ക് മത്സ്യം ലഭിക്കും. നിയോജകമണ്ഡലങ്ങളിൽ തിരഞ്ഞെടുത്ത സഹകരണ ബാങ്കുകൾ മത്സ്യഫെഡ് നിർദ്ദേശിക്കുന്ന ഡിസൈനിലുള്ള എയർകണ്ടീഷനോടുകൂടിയ ഹൈടെക് മാർക്കറ്റുകൾ നിർമ്മിച്ച് ആവശ്യമായ മത്സ്യവും, മത്സ്യ ഉൽപ്പന്നങ്ങളും വിതരണം ചെയ്യും.

ചെമ്മീൻ ചമ്മന്തിപ്പൊടി, ചെമ്മീൻ മത്സ്യ അച്ചാറുകൾ, മത്സ്യ കറിക്കൂട്ടുകൾ, ചെമ്മീൻ റോസ്റ്റ്, ഉണക്ക മത്സ്യം, ഫ്രൈമസാല എന്നിവ മാർട്ടുകളിലൂടെ ഗുണഭോക്താക്കൾക്ക് ലഭിക്കും. 12 മണിക്കൂർ പ്രവർത്തിക്കുന്ന മാർട്ടുകളിൽ മത്സ്യം വൃത്തിയാക്കി കഷണങ്ങളായി നൽകുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ബൂത്തുകൾ സ്ഥിതിചെയ്യുന്ന മണ്ഡലങ്ങളിലെ എം.എൽ.എമാർ, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, ഭരണ സമിതി അംഗങ്ങൾ, സഹകരണ ബാങ്ക് ഭാരവാഹികൾ, മറ്റ് ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

NO COMMENTS