ഹരിദാസ് വധക്കേസ് ; അന്വേഷണ സംഘത്തിന് നേരെ ബോംബേറ്

31

തലശേരി ; മാഹി പള്ളൂർ പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽ ചാലക്കര മൈദകമ്പനിക്ക്‌ സമീപം ബുധനാഴ്‌ച അർധരാത്രി 11.30നാണ്‌ സിപിഐ എം പ്രവർത്തകൻ പുന്നോൽ താഴെവയലിലെ കെ ഹരിദാസനെ വധിച്ച കേസിലെ പ്രതിയെ അന്വേഷിച്ച്‌ മടങ്ങുന്ന ന്യൂമാഹി പൊലീസ്‌ ജീപ്പിന്‌ നേരെ ബോംബെറിഞ്ഞത്.

കേസിൽ പിടികിട്ടാനുള്ള ചാലക്കര വരപ്രത്ത്‌ കാവിനടുത്ത മീത്തലെ കേളോത്ത്‌ വീട്ടിൽ ദീപക്‌ എന്ന ഡ്രാഗൺ ദീപുവിന്റെ (30) വീട്ടിൽ പരിശോധന നടത്തി മടങ്ങുകയായിരുന്നു പൊലീസ്‌.

മൈദ കമ്പനിക്ക്‌ സമീപമെത്തിയപ്പോൾ ജീപ്പിന്‌ പിറകിലാണ്‌ ബോംബെറിഞ്ഞത്‌. ന്യൂമാഹി എസ്‌ഐ ടി എം വിപിനും സംഘവുമാണ്‌ ജീപ്പിലുണ്ടായത്‌. ആർക്കും പരിക്കില്ല. സ്‌ഫോടനത്തിന്‌ ശേഷം സ്ഥലത്ത്‌ പൊലീസ്‌ പരിശോധന നടത്തി. കേസിലെ മൂന്നാംപ്രതിയാണ്‌ ദീപക്‌. തൃശൂർ ജില്ലയിൽ നിന്ന്‌ 98 ലക്ഷം രൂപ തട്ടിപ്പറിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായി നേരത്തെ പൊലീസ്‌ പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ്‌ കൊലപാതകത്തിലും പങ്കെടുത്തത്‌. നാലാംപ്രതി ന്യൂമാഹി ഈയ്യത്തുങ്കാട്‌ പുത്തൻപുരയിൽ ‘പുണർത’ത്തിൽ നിഖിൽ എൻ നമ്പ്യാറും (27) ഒളിവിലാണ്‌. തലശേരി ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിൽ മെയ്‌ 20ന്‌ പൊലീസ്‌ കുറ്റപത്രം സമർപ്പിച്ചു.

രക്ഷപ്പെടാൻ ശ്രമിച്ച ഹരിദാസനെ കാലിന്‌ വെട്ടിവീഴ്‌ത്തി കൊലപാതകത്തിൽ നിർണായക പങ്കുവഹിച്ചവരാണ്‌ പിടികിട്ടാനുള്ള മൂന്നും നാലും പ്രതികൾ. ന്യൂമാഹി ഈയ്യത്തുങ്കാട്ടിലെ നിഖിൽ എൻ നമ്പ്യാർ കൊടുവാളും ചാലക്കരയിലെ ഡ്രാഗൺ ദീപു എന്ന ദീപക്‌ നീളമുള്ള കത്തികൊണ്ടും കാലിന്‌ വെട്ടിയതായി അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്‌.

മത്സ്യതൊഴിലാളിയായ ഹരിദാസനെ ഫെബ്രുവരി 21ന്‌ പുലർച്ചെ ഒന്നരയോടെയാണ്‌ ആർഎസ്‌എസ്‌–-ബിജെപിക്കാർ സംഘം ചേർന്ന്‌ ആക്രമിച്ച്‌ കൊലപ്പെടുത്തിയത്‌.ബിജെപി തലശേരി മണ്ഡലം പ്രസിഡന്റ്‌ കെ ലിജേഷ്‌ ഒന്നാംപ്രതിയായ കേസിൽ ഒരു സ്‌ത്രീയടക്കം 17 പ്രതികളുണ്ട്‌. 15 പേരെ അറസ്‌റ്റ്‌ ചെയ്‌തു. ഒരാളൊഴികെ മറ്റു പ്രതികളെല്ലാം റിമാൻഡിലാണ്‌.

Read more: https://www.deshabhimani.com/news/kerala/haridasan-murder-case-police-jeep/1025023

NO COMMENTS