ജനകീയം ഈ അതിജീവനം: മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമേകി ഫീഷറീസ് വകുപ്പ്

151

മലപ്പുറം : പ്രളയത്തില്‍ ഒട്ടനവധി നാശനഷ്ടങ്ങള്‍ സംഭവിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമേകുന്ന നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ഫീഷറീസ് വകുപ്പിലൂടെ നടപ്പിലാക്കിയത്. മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതിന് ഒരു ലക്ഷത്തി അറുപത്തിയൊമ്പതിനായിരം രൂപ ഫീഷറീസ് വകുപ്പ് നല്‍കി. രക്ഷാ പ്രവര്‍ത്തനത്തിന് പങ്കെടുത്ത മത്സ്യത്തൊഴിലാളികളുടെ യാനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചതിന് 4,40,025 രൂപ മത്സ്യഫെഡ് വഴി വിതരണം ചെയ്തു.

12 മത്സ്യത്തൊഴിലാളികള്‍ക്കാണ് നഷ്ട പരിഹാരം ലഭിച്ചത്. മത്സ്യകൃഷിയില്‍ നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് 334. 51 ഹെക്ടര്‍ ഭൂമിക്ക് 27,42,982 രൂപയും അനുവദിച്ചിട്ടുണ്ട്.

ജില്ലയിലെ ഉള്‍നാടന്‍ മത്സ്യ മേഖലയ്ക്ക് 437 ലക്ഷം രൂപയുടെ നാശനഷ്ടമാണ് പ്രളയത്തില്‍ സംഭവിച്ചത്. ഇതില്‍ നിന്ന് കരകയറുവാന്‍ ജനകീയ മത്സ്യകൃഷി പദ്ധതിയിലെ ഘടകപദ്ധതികളായ സമ്മിശ്ര കാര്‍പ്പ് മത്സ്യകൃഷി, കൂട് മത്സ്യകൃഷി, ബയോ സെക്യൂര്‍ഡ് കുളകളിലെ ഗിഫ്റ്റ് മത്സ്യകൃഷി, ആസാം വാള കൃഷി, റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ഓരുജല സമ്മിശ്ര കൃഷി, എന്നിവയ്ക്ക് ഫിഷറീസ് വകുപ്പ് പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചു. കൂടാതെ പുനരുദ്ധാരണ പാക്കേജില്‍ ഉള്‍പ്പെടാത്ത ഒരു നെല്ലും ഒരു മീനും പദ്ധതിയിലെ ഒമ്പത് പാടശേഖരങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 22,50,160 രൂപയും അനുവദിച്ചിട്ടുണ്ട്.

ഫിഷറീസ് വകുപ്പ് ഉള്‍നാടന്‍ മേഖലയിലെ വൈവിധ്യങ്ങളായ മത്സ്യകൃഷി പദ്ധതികള്‍ മത്സ്യകര്‍ഷക വകസന ഏജന്‍സി വഴിയാണ് നടപ്പിലാക്കുന്നത്. മത്സ്യകര്‍ഷകര്‍ക്ക് ശാസ്ത്രീയമായ മത്സ്യകൃഷി നടത്തുന്നതിനുള്ള പരിശീലനവും സാങ്കേതിക സഹായവും ഏജന്‍സി വഴി നടപ്പിലാക്കുന്നുണ്ട്.

ശാസ്ത്രീയ സമ്മിശ്ര കാര്‍പ്പ് മത്സ്യകൃഷിയുടെ ഭൗതിക ലക്ഷ്യം 100 ഹെക്ടറാണ്. 5,00,000 കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെയാണ് പദ്ധതി വഴി വിതരണം ചെയ്തത്. ജൈവ സുരക്ഷിത കുളങ്ങളിലെ ആസാം വാള കൃഷിയുടെ ഭൗതിക ലക്ഷ്യം ഒരു ഹെക്ടര്‍ ആണ്. 30,000 ആസാം വാളകളെ പദ്ധതി പ്രകാരം വിതരണം ചെയ്തു. നൂതന മത്സ്യക്കൃഷി രീതികളിലൊന്നായ റീ സര്‍ക്കുലേറ്ററി അക്വാ കള്‍ച്ചര്‍ സിസ്റ്റത്തിലെ ഗിഫ്റ്റ് കൃഷിയില്‍ ഒരു യൂണിറ്റാണ് ഉണ്ടായിട്ടുള്ളത്. 4000 ഗിഫ്റ്റ് മത്സ്യകുഞ്ഞുങ്ങളെ നല്‍കി.

300 ഹെക്ടറാണ് ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഭൗതിക ലക്ഷ്യം. എട്ട് കോള്‍ സമിതി ഗ്രൂപ്പുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. 16 ലക്ഷം രൂപ സബ്‌സിഡിയായി നല്‍കി. ഒമ്പത് ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തിട്ടുണ്ട്. ഓരു ജല സമ്മിശ്ര കൃഷിയുടെയും ഭൗതിക ലക്ഷ്യം ഒരു ഹെക്ടറാണ്. 5000 മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഓരുജല കൂട് കൃഷിയുടെ ഒരു യൂണിറ്റ് 10 കൂടുകള്‍ അടങ്ങിയിട്ടുള്ളതാണ്.
അഞ്ച് സെന്റ് വിസ്തൃതിയിലുള്ള പടുതാകുളങ്ങളുടെ എട്ട് യൂനിറ്റാണ് പടുതാകുളത്തിലെ കരിമീന്‍ കൃഷിയുടെ ഭൗതിക ലക്ഷ്യം.

അഞ്ച് സെന്റ് വിസ്തൃതിയുള്ള മണ്‍ കുളങ്ങളില്‍ ഒരു ഹെക്ടര്‍ ഏരിയയാണ് പിന്നാമ്പുറങ്ങളിലെ കരിമീന്‍ കൃഷിയുടെ ഭൗതിക ലക്ഷ്യം. ഒരു ഹെക്ടര്‍ മത്സ്യത്തോടൊപ്പം കോഴി, താറാവ് എന്നിവ കൂടി വളര്‍ത്തുന്നതാണ് സംയോജിത മത്സ്യകൃഷി. ജീവനോടെ മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ലൈവ് ഫിഷ് മാര്‍ക്കറ്റ് പദ്ധതിയും ജില്ലയിലുണ്ട്. ഒരു യൂനിറ്റിന് 1,20,000 രൂപയാണ് സബ്‌സിഡിയായി നല്‍കുന്നത്.

NO COMMENTS