നിര്‍ബന്ധ‌ മതപരിവര്‍ത്തനം കുറ്റകരം – യോഗി സര്‍ക്കാര്‍

34

ഉത്തര്‍പ്രദേശ്: പ്രണയം നടിച്ചുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ അനുമതി നല്‍കി. ലൗ ജിഹാദിനെതിരെ യോഗി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍.നിര്‍ബന്ധിച്ച്‌ മതപരിവര്‍ത്തനം നടത്തിയാല്‍ ഒന്നുമുതല്‍ അഞ്ചുവര്‍ഷം വരെ തടവും 15,000രൂപ പിഴയും ശിക്ഷയായി ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, പട്ടികജാതി, പട്ടിക വര്‍ഗത്തില്‍പ്പെട്ടവര്‍ എന്നിവവരെ മതപരിവര്‍ത്തനം നടത്തിയാല്‍ മൂന്നു മുതല്‍ പത്തുവര്‍ഷം വരെ തടവും 25,000രൂപ പിഴയും ലഭിക്കും.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ലൗ ജിഹാദിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്.നിര്‍ബന്ധിത മതപരിവര്‍ത്തത്തിന് ഇരയായ ആള്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. മതം മാറി വിവാഹം കഴിക്കുന്നതിന് രണ്ട് മാസം മുന്‍പ് അധികൃതരെ അറിയിക്കണമെന്നും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.

‘സമാധാനപരമായി ഒന്നിച്ചു ജീവിക്കാന്‍ രണ്ടു വ്യക്തികള്‍ക്ക്, ഒരേ ലിംഗത്തില്‍ പെട്ടവര്‍ ആണെങ്കില്‍ക്കൂടി, നിയമം അനുമതി നല്‍കുന്നുണ്ട്. അതില്‍ ഇടപെടാന്‍ മറ്റു വ്യക്തികള്‍ക്കോ കുടുംബത്തിനോ ഭരണകൂടത്തിനു തന്നെയോ അവകാശമില്ല.സ്വന്തം ഇച്ഛയോടു കൂടി രണ്ടു സ്വതന്ത്ര വ്യക്തികള്‍ക്ക് ഒരുമിച്ചു ജീവിക്കുന്നതില്‍ ഇടപെടുന്നതിന് ഒരു കാരണവും കാണുന്നില്ല’ ജസ്റ്റിസുമാരായ പങ്കജ് നഖ്വി, വിവേക് അഗര്‍വാള്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.

മതംമാറ്റ വിവാഹവുമായി ബന്ധപ്പെട്ട ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.വിവാഹത്തിനായുള്ള മതപരിവര്‍ത്തനം അസാധുവാണെന്നും, അനുവദിക്കാനാകില്ലെന്നും അലഹബാദ് ഹൈക്കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലൗ ജിഹാദ് തടയുന്നതിനായി സംസ്ഥാനത്ത് കര്‍ശന നിയമം കൊണ്ടുവരുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത്. വിവാഹത്തിനു വേണ്ടി മാത്രമുള്ള മതം മാറ്റം അസ്വീകാര്യമാണെന്ന മുന്‍ വിധി തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

NO COMMENTS