കാസര്‍കോഡ് രാജ്മോഹന്‍ ഉണ്ണിത്താനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രാജി ഭീഷണി

190

കാസര്‍കോഡ്: രാജ്മോഹന്‍ ഉണ്ണിത്താന്റെ രംഗപ്രവേശനത്തോടെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രാജി ഭീഷണി ഉയര്‍ത്തിയിരുന്നു. പതിനെട്ടുപേര്‍ ഭാരവാഹിത്വം ഉപേക്ഷിച്ച്‌ രാജിവെക്കുമെന്ന് ഡി.സി.സി സെക്രട്ടറി അഡ്വക്കേറ്റ് ഗോവിന്ദന്‍ പറഞ്ഞു. ഇന്നലെ രാത്രിയാണ് അദ്ദേഹത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പ്രാദേശിക തലത്തില്‍ വന്‍ പ്രതിഷേധം ഉയരുകയുകയും ചെയ്തു.

സ്ഥാനാര്‍ത്ഥി പരിഗണനാ പട്ടികയില്‍ ഉണ്ടായിരുന്ന സുബയ്യ റേയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ജില്ലാ നേൃത്വത്തിലെ പിണക്കമാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും സുബ്ബയ്യ റേയെ ഒഴിവാക്കാന്‍ കാരണമെന്നാണ് നേതാക്കളുടെ ആരോപണം. പ്രതിഷേധ സൂചകമായി സുബ്ബയ്യ റേയും കെ.പി.സി.സി അംഗത്വം രാജിവയ്ക്കുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി‌ സെക്രട്ടറി വ്യക്തമാക്കി.ജില്ലയില്‍ നിന്നുള്ള ആളെ മത്സരിപ്പിക്കണമെന്ന ആവശ്യം മുന്‍ നിര്‍ത്തിയാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ പ്രതിഷേധം.

ഇന്ന് യോഗം ചേര്‍ന്ന് നേതൃസ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ ഉണ്ടാവും. പാര്‍ട്ടിയില്‍ പ്രതിഷേധവും എതിര്‍പ്പുകളും രൂക്ഷമായതിനെ തുടര്‍ന്ന് പ്രശ്നം പരിഹരിക്കാനായി കോണ്‍ഗ്രസ് നേതൃത്വം നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എതിര്‍പ്പുള്ള നേതാക്കന്മാരുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. പ്രതിഷേധത്തില്‍ നിന്ന് പിന്മാറാനും ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം,​ ആരും പ്രതിഷേധമോ രാജി വിവരങ്ങളോ തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് ഡി.സി.സി നേതൃത്വം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനായി രാജ്മോഹന്‍ ഉണ്ണിത്താന്‍ നാളെ കാസര്‍ഗോഡ് എത്തും.

NO COMMENTS