ഭാഷയുടെ മൂല്യമറിയുന്നത് നഷ്ടബോധമുണ്ടാകുമ്പോള്‍- ജി.എസ്.പ്രദീപ്

128

തിരുവനന്തപുരം : മലയാള ഭാഷയുടെ മൂല്യം ഏറ്റവും നന്നായറിയുന്നത് പ്രവാസികളാണെന്ന് പ്രശസ്ത ക്വിസ് മാസ്റ്റര്‍ ജി.എസ്.പ്രദീപ് പറഞ്ഞു. മലയാളത്തില്‍ നിന്ന് അകലുന്നതു കൊണ്ടാണ് അതിനോട് അഭിരമിക്കാന്‍ അവര്‍ക്ക് തോന്നുന്നത്. നഷ്ടപ്പെടുന്നെന്ന് തോന്നുമ്പോഴാണ് ശരിയായ മൂല്യമറിയുന്നത്. കളക്ടറേറ്റില്‍ ഭരണഭാഷാ വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളത്തിന്റെ തനിമ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കേണ്ടത് ഉദ്യോഗസ്ഥരടക്കം എല്ലാവരുടേയും കടമയാണ്. ഭരണഭാഷയെന്ന നിലയിലുള്ള ഉപയോഗവും ആ ശക്തിപ്പെടുത്തലിന്റെ ഭാഗമാണ്. മലയാളത്തിനു പുറമേ ഇതര ഭാഷകള്‍ പഠിച്ച് നമ്മുടെ ഭാഷയിലേക്ക് തര്‍ജമ ചെയ്യുന്നത് മലയാളത്തിന്റെ ശക്തി പതിമടങ്ങ് വര്‍ധിപ്പിക്കാന്‍ സഹായകമായിരിക്കുമെന്നും ജി.എസ്.പ്രദീപ് പറഞ്ഞു.

അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് വി.ആര്‍.വിനോദ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അരുണ്‍ എസ്.എസ്. സ്വാഗതവും ഡെപ്യൂട്ടികളക്ടര്‍ അനു സി.നായര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജീവനക്കാരുടെ കവിയരങ്ങും നാടന്‍ പാട്ടും നടന്നു.

NO COMMENTS