കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പഞ്ചായത്ത് വകുപ്പ് വാർ റൂം

85

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ താഴെത്തട്ടിൽ നടപ്പാക്കുന്ന ഗ്രാമപഞ്ചായത്തുളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് തിരുവനന്തപുരത്തെ വകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേകം സജ്ജീകരിച്ച വാർ റൂമിൽ തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീൻ എല്ലാ ദിവസവും വാർ റൂമിന്റെ പ്രവർത്തനം വിലയിരുത്തുന്നുണ്ട്. പത്ത് ജീവനക്കാർ അടങ്ങുന്ന മൂന്ന് ടീമുകളാണുള്ളത്. ഒരു ടീം മൂന്ന് ദിവസം തുടർച്ചയായി വാർ റൂമിൽ പ്രവർത്തിക്കുന്നു.

പഞ്ചായത്ത് വകുപ്പ് ഡയറക്ടർ ഡോ. പി.കെ ജയശ്രീയാണ് വാർറൂമിന്റെ മേൽനോട്ടം വഹിക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെ പ്രതിരോധ പ്രവർത്തനങ്ങൾ പരാതികൾക്കിടനൽകാതെ സജീവമായി നടത്തുന്നതിന് വാർ റൂം സഹായിക്കുന്നതായി ഡയറക്ടർ ഡോ. പി.കെ ജയശ്രീ പറഞ്ഞു. ഒഴിവുകളുണ്ടായ 47 പഞ്ചായത്ത് സെക്രട്ടറി തസ്തികകളിൽ ഉദ്യോഗസ്ഥരെ പ്രമോഷൻ നൽകി നിയമിച്ചതായും ഡയറക്ടർ അറിയിച്ചു.

941 പഞ്ചായത്തുകളുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കുന്ന 13 റിപ്പോർട്ടുകളാണ് ദിവസവും വകുപ്പ് തയ്യാറാക്കി നൽകുന്നത്. പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് കൂട്ടായ്മയും ഓൺലൈൻ വീഡിയോ കോൺഫറൻസിങ്ങുമാണ് ഉപയോഗിക്കുന്നത്.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും സംയുക്തമായാണ് പഞ്ചായത്തുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 941 പഞ്ചായത്തുകളിൽ 1069 കമ്മ്യൂണിറ്റി കിച്ചനുകളാണ് തുടങ്ങിയത്. ഇതിൽ 963 എണ്ണം കൂടുംബശ്രീയുമായി ചേർന്ന് ആരംഭിച്ചതാണ്. ചൊവ്വാഴ്ച മാത്രം 180424 പേർക്കാണ് ഭക്ഷണം വിതരണം ചെയ്തത്. 16221 പേർക്ക് സൗജന്യമായാണ് ഭക്ഷണം നൽകിയത്. ഭക്ഷ്യ സാധനങ്ങൾ സൂക്ഷിക്കാൻ 1309 കെട്ടിടങ്ങളും പഞ്ചായത്തുകൾ സജ്ജമാക്കി.

ഹോം ക്വാറന്റൈൻ നിരീക്ഷണത്തിൽ കഴിയുന്നവർക്കാവശ്യമായ സഹായം ലഭ്യമാക്കാൻ 17674 വാർഡ് തല നിരീക്ഷണ കമ്മറ്റികളാണ് പ്രവർത്തിക്കുന്നത്. നിലവിൽ 152101 കുടുംബങ്ങളാണ് കമ്മറ്റികളുടെ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണം കാര്യക്ഷമാക്കുന്നതിന് 200 ഡോക്ടർമാരെ അധികമായി നിയോഗിച്ചു. 1946 ജീവനക്കാർക്ക് ഓഫീസുകളുടെ സമീപത്ത് താമസ സൗകര്യം ഏർപ്പെടുത്തി. 73745 സന്നദ്ധ പ്രവർത്തകരാണ് പഞ്ചായത്തുകളുമായി സഹകരിക്കുന്നത്.

കോവിഡ് കെയർ സെന്ററുകൾക്കായി ആശുപത്രികൾ, ഹോസ്റ്റലുകൾ, ലോഡ്ജുകൾ, ഒഴിഞ്ഞ വീടുകൾ ഉൾപ്പെടെ 2268 കെട്ടിടങ്ങളാണ് കണ്ടെത്തിയത്. തെരുവുകളിൽ കഴിയുന്ന 511 പേരെ വിവിധ പഞ്ചായത്തുകൾ പുനരധിവസിപ്പിച്ചു. അതിഥി തൊഴിലാളികൾക്കായി 569 ക്യാമ്പുകൾ സജ്ജമാക്കി.

NO COMMENTS