ഓഖി ദുരന്തം ; പുനരധിവാസത്തിന് 1843 കോടിരൂപയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ട് കേരളം

222

ന്യൂഡല്‍ഹി : ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിലെ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രം പ്രത്യേക സംഘത്തെ അയക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസത്തിന് കേരളം 1843 കോടിരൂപയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ട്, വീടില്ലാത്ത മല്‍സ്യത്തൊഴിലാളികള്‍ക്ക് വീടുവച്ചുനല്‍കണം. മുന്നറിയിപ്പുനല്‍കാനുള്ള ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സഹായം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കേന്ദ്ര ഏജന്‍സികളുടെ ചെലവ് കേന്ദ്രം വഹിക്കണം. തിരച്ചില്‍ പത്തുദിവസം കൂടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാവികസേന ഉള്‍പ്പെടെ 10 ദിവസം കൂടി കടലില്‍ തിരച്ചില്‍ നടത്തും. തിരച്ചിലിന് മല്‍സ്യത്തൊഴിലാളികളെ കൊണ്ടുപോകുന്നത് തുടരുമെന്നും കാണാതായവരെ കണ്ടെത്താന്‍ മറ്റ് രാജ്യങ്ങളുടേയും സഹായം തേടിയെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. 23 കപ്പലുകളും 8 ഹെലികോപ്റ്ററുകളും ഡോര്‍ണിയര്‍ വിമാനങ്ങളും തിരച്ചിലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസത്തിന് സര്‍ക്കാര്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്തുവെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഒരു വീഴ്ചയുമില്ല. നഷ്ടത്തിന്റെ ആഘാതം കൊണ്ടാണ് ഇത് മനസിലാക്കാന്‍ കഴിയാത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

NO COMMENTS