മത്സ്യബന്ധനത്തിലും വിപണനത്തിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം

41

കാസർഗോഡ് : കോവിഡ് 19 പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണിലുള്‍പ്പെടെ മത്സ്യബന്ധനം, മത്സ്യവില്‍പന എന്നിവ നടത്തുന്നതിന് മത്സ്യബന്ധന തുറമുഖ വകുപ്പ് മാര്‍ഗ നിര്‍ദ്ദേശം പുറത്തെിറക്കി. ഹാര്‍ബറിലെ മത്സ്യബന്ധന വിപണന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കേണ്ടത് ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിയാണ്.

ഫിഷ് ലാന്‍ഡിംഗ് സെന്ററുകളി ലെയും മറ്റു മത്സ്യം കരക്കടുപ്പിക്കല്‍ കേന്ദ്രങ്ങളിലെയും മത്സ്യവിപണന പ്രവര്‍ത്തന ങ്ങള്‍ ഫിഷറീസിലെ അതാത് പ്രദേശത്തെ മത്സ്യഭവന്‍ ഓഫീസര്‍ കണ്‍വീനറായും, മത്സ്യഫെഡിലെ ഓഫീസര്‍ കോ- കണ്‍വീനറായും, തദ്ദേശ സ്വയം ഭരണ സ്ഥാപന ജന പ്രതിനിധികള്‍, മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയനുകളിലെ പ്രാദേശിക പ്രതിനിധികള്‍,പോലീസ്, റവന്യു ആരോഗ്യം, എന്നിവയിലെ അതാത് പ്രദേശത്തെ ഉദ്യോഗസ്ഥര്‍, എന്നിവര്‍ കൂടിച്ചേര്‍ന്ന ജനകീയ സമിതിയുടെ നേതൃത്വത്തില്‍ മാത്രമേ അനുവദിക്കു.

ലാന്‍ഡിംഗ് സെന്ററുകളും കരക്കടുപ്പിക്കല്‍ കേന്ദ്രങ്ങളും ഏതായിരിക്കണമെന്ന് ജില്ലാ കളക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ തിരുമാനമെടുക്കും.മത്സ്യബന്ധനത്തിന് പോകുന്ന യാനങ്ങളെയും തൊഴിലാളികളെയും സംബന്ധിച്ച് അവര്‍ പുറപ്പെടുന്ന സ്ഥലങ്ങളില്‍ (ഹാര്‍ബര്‍/കരയ്ക്കടു പ്പിയ്്കല്‍ കേന്ദ്രങ്ങള്‍) രജിസ്റ്റര്‍, ബന്ധപ്പെട്ട ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി, ജനകീയ സമിതി സുക്ഷിക്കുകയും, വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യണം.

ഹാര്‍ബറുകളിലും, മത്സ്യം കരയ്ക്കടുപ്പിയ്ക്കല്‍ കേന്ദ്രങ്ങളിലും പ്രവേശിക്കുന്നവരുടെയും മത്സ്യബന്ധനത്തിന് പോകുന്നവരുടെയും ശരീര ഈഷ്ടാവ് തെര്‍മ്മല്‍ സ്‌കാനര്‍, തെര്‍മ്മല്‍ ഗണ്‍ഉപയോഗിച്ച് പരിശോധിയ്ക്കുന്നതിനുള്ള സൗകര്യം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനം ഏര്‍പ്പെടുത്തണം. ഹാര്‍ബറുകള്‍, മത്സ്യം കരയ്ക്കടൂപ്പിക്കല്‍ കേന്ദ്രങ്ങള്‍, മത്സ്യ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ സോപ്പുപയോഗിച്ച് കൈ കഴുകുന്നതിനുള്ള സംവിധാനം ഉണ്ടെന്ന് തദ്ദേശസ്വയംഭരണസ്ഥാപനം ഉറപ്പുവരുത്തണം. യാനത്തില്‍ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ സാനിറ്റൈസര്‍ അതാത് യാനം ഉടമകളാണ് ലഭ്യമാക്കേണ്ടത്.

അന്യസംസ്ഥാന യാനങ്ങള്‍ കേരളതീരത്ത് മത്സ്യബന്ധനം നടത്തുന്നതും സംസ്ഥാന അതിര്‍ത്തിയിലെ ഹാര്‍ബറുകളിലോ ഫിഷ് ലാന്റിംഗ് സെന്ററുകളിലോ പ്രവേശിക്കുന്നതും കര്‍ശനമായി നിരോധിച്ചു. മത്സ്യബന്ധന യാനങ്ങള്‍ ഒരു അറിയിപ്പുണ്ടാകുന്നത് വരെ 24 മണിക്കൂറിനകം പുറപ്പെടുന്ന സ്ഥലത്തു തന്നെ മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തണം.

അന്യസംസ്ഥാനത്തു നിന്നും ഇതിനകം എത്തിച്ചേര്‍ന്നിട്ടുള്ള മത്സ്യത്തൊഴിലാളികളെ ക്വാറന്റയിന്‍ ചെയ്യിപ്പിച്ച് കോവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അതാത് യാനമുടമകള്‍ ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി, ജനകീയ സമിതി മുമ്പാകെ ഹാജരാക്കിയതിനുശേഷം മാത്രമേ മത്സ്യബന്ധനത്തിന് പോകാന്‍ അനുവദിക്കു.

ഒരറിയിപ്പുണ്ടാകുന്നതുവരെ അന്യസംസ്ഥാനത്തു നിന്നും മത്സ്യത്തൊഴിലാളികളെ കൊണ്ടുവരാന്‍ പാടില്ല. അതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട യാനമുടമകള്‍ക്കായിരിക്കും. അത്തരം യാന മുടമകള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.

മത്സ്യബന്ധനയാനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാവു. രജിസ്‌ട്രേഷന്‍ നമ്പര്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന യാനങ്ങള്‍ തിങ്കള്‍, ബുധന്‍ വെള്ളി ദിവസങ്ങളിലും ഇരട്ട അക്കത്തില്‍ അവസാനി ക്കുന്ന യാനങ്ങള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാം. വെള്ളിയാഴ്ച അവധി യുള്ള പ്രദേശങ്ങളില്‍ ഒറ്റ അക്കത്തില്‍ അവസാനിയ്ക്കുന്ന യാനങ്ങള്‍ക്ക് ഞായറാഴ്ച മത്സ്യബന്ധനത്തിലേര്‍പ്പെടാം. റിംഗ്‌സീന്‍, ഷോര്‍സീന്‍ ഉള്‍പ്പെടെയുള്ള എല്ലാ യാനങ്ങളിലും തൊഴിലാളികള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കണം.

ജില്ലയില്‍ നീലേശ്വരം ഹാര്‍ബറില്‍ സമീപ പ്രദേശങ്ങളിലെ ധാരാളം യാനങ്ങള്‍ മത്സ്യബന്ധനം കഴിഞ്ഞ് എത്തുന്ന പ്രവണതയുണ്ട്. ആ സാഹചര്യത്തില്‍ സാമൂഹിക അകലംപാലിയ്ക്കാന്‍ കഴിയുന്ന വിധം ഓരോ പ്രദേശത്തു നിന്നും എത്തിച്ചേരുന്ന യാനങ്ങളുടെ എണ്ണം കണക്കാക്കി ഓരോ പ്രദേശത്തിനും ഒന്നിടവിട്ട ദിവസങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നതിനുള്ള ക്രമീകരണം അതാത് ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി,ജനകീയ സമിതി തീരുമാനിച്ച് നടപ്പാക്കണം.

തട്ടുമടി ഉള്‍പ്പെടെയുള്ള ബോട്ട് സീന്‍ നെറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിന് 32 അടി വരെ നീളമുള്ളതും 25 എച്ച്. പി. വരെ കപ്പാസിറ്റിയുള്ള എന്‍ജിന്‍ ഘടിപ്പിച്ചതും ഓരോ വള്ളത്തില്‍ പരമാവധി അഞ്ച് മത്സ്യത്തൊഴിലാളി കള്‍ മാത്രം ഉള്ളതുമായ രണ്ടു വള്ളങ്ങള്‍ വരെ മാത്രമേ ഉപയോഗിയ്ക്കാന്‍ പാടുള്ളു. വൈദ്യുത ലൈറ്റ് ഒരു കാരണവശാലും മത്സ്യബന്ധനത്തിന് ഉപയോഗിയ്ക്കാന്‍ പാടില്ല. ഇന്‍ബോര്‍ഡ് വള്ളങ്ങളില്‍ പരമാവധി 30 തൊഴിലാളികള്‍ മാത്രമേ മത്സ്യബന്ധനത്തിലേര്‍പ്പെടാന്‍ പാടുള്ളു.

ഹാര്‍ബറുകള്‍, മത്സ്യം കരയ്കടുപ്പിയ്ക്കുല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേയ്ക്കള്ള പ്രവേശനം മത്സ്യത്തൊഴിലാളി കള്‍ക്കും യാനത്തില്‍ മത്സ്യബന്ധനത്തിന് പോകുന്ന ജോലിക്കാര്‍ക്കും മൊത്ത മത്സ്യക്കച്ചവടക്കാര്‍ക്കും മാത്രമേ അനുവദിക്കു. ഇവിടങ്ങളില്‍ ചില്ലറ വില്പന അനുവദിക്കില്ല. എന്നാല്‍ മാര്‍ക്കറ്റ് അടിസ്ഥാനത്തിലുള്ള ചെറുകിട സ്ത്രീ-പുരുഷ കച്ചവടക്കാരുടെ കൂട്ടായ്മകള്‍ക്ക് അത്തരം കൂട്ടായ്കള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയുന്ന പക്ഷം അവര്‍ അധികാരപ്പെടുത്തുന്ന വ്യക്തിക്ക് ഹാര്‍ബര്‍, മത്സ്യം കരയ്ക്കടുപ്പിയ്ക്കല്‍ കേന്ദ്രങ്ങളില്‍ പ്രവേശിച്ചു മത്സ്യം വിലയ്ക്ക് എടുക്കാം.

മത്സ്യബന്ധന യാനങ്ങള്‍ മത്സ്യബന്ധനത്തിന് ശേഷം കൂട്ടമായി തിരികെ ഹാര്‍ബര്‍, കരയ്ക്കടൂപ്പിക്കല്‍ കേന്ദ്രത്തി ലെത്തുന്നത് ഒഴിവാക്കണം. ഒരു സമയം മൂന്ന് മുതല്‍ ഏഴ് വരെ യാനങ്ങളെ അതാത് ഹാര്‍ബറുകളുടെ, ഫിഷ് ലാന്റിംഗ് സെന്ററുകളുടെ വലിപ്പം അനുസരിച്ച് നിശ്ചയിച്ച് മത്സ്യം ഇറക്കാന്‍ അനുവദിക്കു. ഇവിടെ ക്യൂ സിസ്റ്റം നിര്‍ബന്ധമാണ്.

മത്സ്യ ലേലം അനുവദിക്കില്ല. മത്സ്യത്തൊഴിലാളികള്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം ഹാര്‍ബര്‍ മാനേജ്‌മെന്റ്‌ സൊസൈറ്റി, ജനകീയ സമിതി നിശ്ചയിച്ചു നല്‍കിയിട്ടുള്ള വിലയ്ക്കു മാത്രമേ വില്പന നടത്തുവാന്‍ പാടുള്ളു. കോവിഡ്പ്രോട്ടോക്കോള്‍ പ്രകാരം സാമൂഹ്യ അകലം പാലിച്ച് ലേലം ഒഴിവാക്കി മത്സ്യ വില്പന നടത്തുന്നതിനുള്ള ഉത്തരവാദിത്വം പോലീസ്, റവന്യൂ ഫിഷറീസ്, മത്സ്യഫെഡ്, ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റി എന്നിവര്‍ക്കാണ്.

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മത്സ്യം കൊണ്ടുവരാന്‍ അനുവദിക്കില്ല. രോഗവ്യാപനം ഇല്ലാത്ത സംസ്ഥാനങ്ങളില്‍ നിന്നും കയറ്റുമതിയ്ക്കായി ഇന്‍സുലേറ്റഡ് ട്രക്ക്, റഫ്രിജറേറ്റഡ് ട്രക്ക് എന്നീ വാഹനങ്ങള്‍ മുഖേന മത്സ്യവുമായി വരുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ മത്സ്യ വ്യാപാരികള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ച് അനുമതി വാങ്ങി അതിര്‍ത്തിയില്‍ വെച്ചു തന്നെ വാഹനം അണുവിമുക്തമാക്കുകയും ചെയ്യണം. വാഹനങ്ങളിലെ ജീവനക്കാര്‍ കോവിഡ് ജാഗ്രത പോര്‍ട്ടിലെ വിസിറ്റേഴ്‌സ് രജിസ്റ്റര്‍ സര്‍വ്വീസ് പ്രയോജനപ്പെടുത്തി അവരവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം ഈ വാഹനത്തിലെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് അവര്‍ തിരിച്ചു പോകുന്നതുവരെ പുറത്ത് ഇറങ്ങി ഇടപഴകാന്‍ കഴിയാത്തവിധം സുരക്ഷിതമായ വിശ്രമ മുറികളും, ഭക്ഷണവും ബന്ധപ്പെട്ട മത്സ്യവ്യാപാരികള്‍ ക്രമീകരിക്കണം.

കണ്ടയ്ന്‍മെന്റ് സോണ്‍ പരിധിയ്ക്കുള്ളില്‍ ഹാര്‍ബര്‍, കരയ്ക്കടുപ്പിക്കല്‍ കേന്ദ്രങ്ങളില്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം അതാത് സ്ഥലങ്ങളില്‍ത്തന്നെ വില്ലന നടത്തണം.കണ്ടയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ മത്സ്യ വില്പനയ്ക്ക് പുറത്തു പോകുവാനോ പുറത്തുനിന്നുള്ളവര്‍ മത്സ്യം വാങ്ങുന്നതിന് കണ്ടയ്ന്‍മെന്റ് സോണുകളിലേയ്ക്ക് പ്രവേശിയ്ക്കുവാനോ പാടില്ല.

കണ്ടയ്ന്‍മെന്റ് സോണുകളില്‍ വഴിയോര മത്സ്യകച്ചവടവും വീടുകള്‍ തോറും കൊണ്ടുപോയുള്ള മത്സ്യകച്ചവടവും പൂര്‍ണ്ണമായും നിരോധിച്ചു. കണ്ടയ്ന്‍മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ സാമൂഹിക അകലവും ശുചിത്വവും പാലിച്ച് മാര്‍ക്കറ്റില്‍ മത്സ്യവിപണനം നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തണം. ഹാര്‍ബറുകള്‍,ഫിഷ് ലാന്റിംഗ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നും തലച്ചുമടായോ, ഇരുചക്ര, ഓട്ടോറിക്ഷ മുതലായ ചെറിയ വാഹനങ്ങളിലോ മാര്‍ക്കറ്റുകളിലേയ്ക്ക് മത്സ്യം കൊണ്ടുപോകാന്‍ പാടില്ല. വലിയ വാഹനങ്ങള്‍ ഉപയോഗിക്കണം. മത്സ്യവില്‍പ്പനക്കാര്‍ മാസ്‌കും കയ്യുറകളും നിര്‍ബന്ധമായും ധരിക്കണം.

NO COMMENTS