കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹം വീട്ടില്‍ കൊണ്ട് പോകാന്‍ അനുമതി

13

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹ സംസ്കാര പ്രോട്ടോക്കോളിന് മാറ്റം വരുത്താന്‍ തീരുമാനം. മൃതദേഹം നിശ്ചിത സമയം വീട്ടില്‍ കൊണ്ട് പോകാന്‍ അനുമതി നല്‍കും. കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹം ഒരുമണിക്കൂറില്‍ താഴെ വീട്ടില്‍ വയ്ക്കാം. ചുരുങ്ങിയ രീതിയില്‍ മതാചാരം നടത്താനും അനുമതി നല്‍കും. കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ വായ്പയില്‍ ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ പുനഃക്രമീകരിക്കാനും തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് ടി.പി.ആര്‍ 10 ശതമാനത്തില്‍ കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ച്‌ ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്ന രീതി തുടരും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറ് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളായിരിക്കും എ വിഭാഗത്തില്‍ ഉള്‍പ്പെടുക. ടിപിആര്‍ 6-12 ശതമാനമുള്ള പ്രദേശങ്ങള്‍ ബി, 12-18 ശതമാനമുള്ള പ്രദേശങ്ങള്‍ സി, 18ന് മുകളിലുള്ളത് ഡി എന്നിങ്ങനെയാക്കി നിശ്ചയിക്കും. എ വിഭാഗത്തില്‍ 165 പ്രദേശങ്ങളാണുള്ളത്. ബി-473, സി- 318, ഡി- 80 എന്നിങ്ങനെയാണ് സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളുടെ കണക്ക്.

NO COMMENTS