പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് എം.എം.ഹസന്‍

207

തിരുവനന്തപുരം : പോലീസുകാര്‍ അസോസിയേഷന്‍ സമ്മേളനങ്ങള്‍ക്ക് പിന്നാലെ പോകുകയും മുഷ്ടിചുരിട്ടി മുദ്രാവാക്യം വിളിക്കുകയും ചെയ്ത് അവരുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ ഗുരുതരവീഴ്ച വരുത്തുന്നതിന്റെ ഫലമായി ആഭ്യന്തരസുരക്ഷ തകരുന്ന സംഭവങ്ങളാണ് കേരളത്തില്‍ പലയിടങ്ങളിലായി ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. മലപ്പുറം എടപ്പാളില്‍ തീയറ്ററിനുള്ളില്‍ പത്തുവയസുകാരിയേയും കണ്ണൂര്‍ പയ്യന്നൂര്‍ സ്‌റ്റേഡിയം ഗ്രൗണ്ടില്‍ നാടോടികളായ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ ഏഴുവയസുകാരിക്കു നേരേയും ഉണ്ടായ അതിക്രമങ്ങള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.

പ്രാകൃതവും കിരാതവുമായ പ്രവ്യത്തിയില്‍ ഏര്‍പ്പെടുന്ന കാട്ടാളന്‍മാര്‍ക്ക് പോലീസ് കൂട്ടുനില്‍ക്കുന്നു എന്നതിന് തെളിവാണ് തീയറ്ററിനുള്ളില്‍ പെണ്‍കുട്ടി തൊട്ടടുത്ത സീറ്റിലിരിക്കുന്ന മധ്യവയസ്‌കനാല്‍ ഉപദ്രവിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പടെ മൂന്നാഴ്ച മുന്‍പ് പാരാതി നല്‍കിയിട്ടും കേസെടുക്കാതിരുന്നത്.
സംഭവം വിവാദമായപ്പോള്‍ നടപടിയെടുത്ത് തടിയൂരാനാണ് പോലീസ് ശ്രമിക്കുന്നത്. സ്ത്രീസുരക്ഷ പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കി അധികാരിലെത്തിയ പിണറായി സര്‍ക്കാര്‍ ഇതിന് ഉത്തരം പറയാന്‍ ബാധ്യസ്ഥമാണ്. എല്‍.ഡി.എഫ് ഭരണത്തില്‍ സംസ്ഥാനത്ത് ക്രമസമാധനനില പാടെ തകര്‍ന്നു. ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നതെന്നും ഹസന്‍ കുറ്റപ്പെടുത്തി.

NO COMMENTS